കൊച്ചി: നടിയുടെ പീഡന പരാതിയിൽ കേസെടുത്ത നടൻ എം മുകേഷ് എംഎൽഎ ഉൾപ്പടെയുള്ള നാലുപേരുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി ഇന്ന് ഒരുമിച്ച് പരിഗണിക്കും. മുകേഷ്, അഡ്വ. വിഎസ് ചന്ദ്രശേഖരൻ, നടനും നിർമാതാവുമായ മണിയൻപിള്ള രാജു, ഇടവേള ബാബു എന്നിവരുടെ ജാമ്യാപേക്ഷയാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് പരിഗണിക്കുക.
കോടതി ഇന്നലെ പ്രാഥമിക വാദം കേട്ടിരുന്നു. മുകേഷിന്റെയും ചന്ദ്രശേഖരന്റേയും അറസ്‌റ്റ് ഇന്ന് വരെയാണ് കോടതി തടഞ്ഞത്. ഇതിൽ മണിയൻപിള്ള രാജു ഒഴികെ മൂന്നുപേർക്കും എതിരെ പീഡനക്കുറ്റത്തിനാണ് കേസ്. ഇടവേള ബാബു ഒഴികെയുള്ളവരുടെ ഹരജികളിൽ കോടതി ഇന്നലെ രണ്ടു മണിക്കൂർ വാദം കേട്ട ശേഷമാണ് നാല് ഹരജികളും ഒരുമിച്ച് പരിഗണിക്കാൻ മാറ്റിയത്.
പ്രോസിക്യൂഷന് വേണ്ടി ജില്ലാ പബ്ളിക് പ്രോസിക്യൂട്ടർ മനോജ് ജി കൃഷ്‌ണൻ ഹാജരായി. അതിജീവിതയ്‌ക്ക് അടുത്തകാലം വരെ നടൻ മുകേഷുമായി ഉണ്ടായിരുന്ന സൗഹൃദം തെളിയിക്കാനുള്ള ഡിജിറ്റൽ രേഖകളാണ് അദ്ദേഹത്തിന്റെ അഭിഭാഷകൻ ജോപോൾ കോടതിക്ക് കൈമാറിയത്. സമാന സ്വഭാവമുള്ള പരാതികൾ വർഷങ്ങൾക്ക് മുൻപ് തന്നെ ഇതേ പരാതിക്കാരി പലർക്കുമെതിരെ ഉന്നയിച്ചതാണെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടി.
സ്‌ത്രീത്വത്തെ അപമാനിച്ച കുറ്റത്തിന് പ്രതിയായ മണിയൻപിള്ള രാജു കുറ്റകൃത്യം ചെയ്‌തതായി പറയുന്ന കാലത്ത് ഈ കുറ്റം പോലീസിന് ജാമ്യം നൽകാൻ കഴിയുന്ന കുറ്റകൃത്യമായിരുന്നെന്ന കാര്യം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് പ്രതിഭാഗം പറഞ്ഞു. പ്രിൻസിപ്പൽ സെഷൻസ് ജഡ്‌ജി ഹണി എം വർഗീസാണ് ഹരജികൾ പരിഗണിക്കുന്നത്.
Most Read| സംഗീത സംവിധായകൻ മോഹൻ സിത്താര ബിജെപിയിൽ ചേർന്നു