തൃശൂർ: പ്രഭാഷകനും സാഹിത്യ നിരൂപകനും സാംസ്‌കാരിക പ്രവർത്തകനുമായ ബാലചന്ദ്രൻ വടക്കേടത്ത് അന്തരിച്ചു. 69 വയസായിരുന്നു. അസുഖബാധിതനായി ചികിൽസയിലായിരുന്നു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് അന്ത്യം. മൃതദേഹം ഇന്ന് രാവിലെ 11.30ന് കേരള സാഹിത്യ അക്കാദമിയിൽ പൊതുദർശനത്തിന് വെക്കും.
നാളെ രാവിലെ പത്തുമണിക്ക് തൃപ്രയാറിലെ വീട്ടുവളപ്പിലാണ് സംസ്‌കാരം. കേരള കലാമണ്ഡലം സെക്രട്ടറി, സാഹിത്യ അക്കാദമി വൈസ് പ്രസിഡണ്ട്, കേന്ദ്ര സാഹിത്യ അക്കാദമി അംഗം, സമസ്‌ത കേരള സാഹിത്യ പരിഷത്ത് നിർവാഹക സമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
വാക്കിന്റെ സൗന്ദര്യ ശാസ്‌ത്രം, നിഷേധത്തിന്റെ കല, മരണവും സൗന്ദര്യവും, ഉത്തരസംവേദനം, വായനയുടെ ഉപനിഷത്ത്, പുതിയ ഇടതുപക്ഷം, പുരോഗമന പാഠങ്ങൾ, രമണൻ എങ്ങനെ വായിക്കരുത്, ആനന്ദമീമാംസ, നോവൽ സന്ദർശനങ്ങൾ, വിമർശകന്റെ കാഴ്‌ചകൾ, കൂട്ടിവായന, ആധുനികതയ്‌ക്കും ഉത്തരാധുനികതയ്‌ക്കും ഇടയിൽ, സച്ചിൻ അടിച്ച പന്ത്, ആശയം സമൂഹം ഇടതുപക്ഷം, അർഥങ്ങളുടെ കലഹം, ചെറുത്തുനിൽപ്പിന്റെ ദേശങ്ങൾ എന്നീ കൃതികൾ രചിച്ചു.
നിരവധി പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി വൈസ് പ്രസിഡണ്ടായി പ്രവർത്തിക്കുമ്പോൾ വിശ്വമലയാള മഹോൽസവത്തിന്റെ നടത്തിപ്പ് സംബന്ധിച്ച് ഉയർന്ന വിവാദങ്ങളെ തുടർന്ന് 2012 ഡിസംബറിൽ അക്കാദമി വൈസ് പ്രസിഡണ്ട് സ്‌ഥാനത്ത് നിന്ന് വടക്കേടത്തിനെ നീക്കിയത് വലിയ വിവാദമായിരുന്നു. അക്കാദമായി മുറ്റത്ത് ഒറ്റയ്‌ക്കിരുന്ന് പ്രതിഷേധിച്ചതും വാർത്തയായിരുന്നു.
ആരോഗ്യവകുപ്പിൽ ഉദ്യോഗസ്‌ഥനായിരുന്നു. 1955ൽ തൃശൂർ നാട്ടികയിൽ എഴുത്തുകാരനായ രാമചന്ദ്രൻ വടക്കേടത്തിന്റെയും സരസ്വതിയുടെയും മകനായി ജനിച്ചു. നാട്ടിക ഫിഷറീസ് ഹൈസ്‌കൂൾ, നാട്ടിക എസ്എൻ കോളേജ്, തൃശൂർ സെന്റ് തോമസ് കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. ഭാര്യ: സതി. മകൻ: കൃഷ്‌ണചന്ദ്രൻ (ഗൾഫ്).
Most Read| സ്വയം വളരും, രൂപം മാറും; ജീവനുള്ള കല്ലുകൾ ഭൂമിയിൽ!







































