കണ്ണൂർ: കണ്ണൂരിലെ തളിപ്പറമ്പിൽ കല്യാണ വീടുകളിൽ ബോക്സ് വെച്ചുള്ള ഗാനമേളക്ക് നിരോധനം ഏർപ്പെടുത്തി. കല്യാണ വീടുകളിൽ ഗാനമേള നടത്താൻ അനുമതി നൽകില്ലെന്നാണ് പോലീസിന്റെ പുതിയ തീരുമാനം. തോട്ടടയിലെ കല്യാണ വീട്ടിൽ ബോംബേറിൽ ഒരാൾ മരിച്ചതിന് പിന്നാലെയാണ് പുതിയ നിയന്ത്രണം. ഫെബ്രുവരി 15ന് ആണ് തളിപ്പറമ്പ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് തീരുമാനം അറിയിച്ചു കൊണ്ട് കത്ത് നൽകിയത്.
‘വിവാഹ ആഘോഷങ്ങളുടെ പേരിലുണ്ടാവുന്ന ആഭാസകരമായ പ്രവൃത്തികൾ നിയന്ത്രിക്കുന്നത് സംബന്ധിച്ച്’ എന്ന തലക്കെട്ടോടെയാണ് നഗരസഭാ ചെയർമാൻ, പഞ്ചായത്ത് അധികൃതർ എന്നിവർക്ക് പോലീസ് തീരുമാനം അറിയിച്ചു കൊണ്ട് കത്ത് നൽകിയത്. ‘വിവാഹാഘോഷങ്ങൾ നമ്മുടെ സംസ്കാരത്തിന് അനുയോജ്യമായ രീതിയിലാണെന്ന് ഉറപ്പുവരുത്തണമെന്ന് വീട്ടുകാർക്ക് നിർദ്ദേശം കൊടുക്കാൻ’ കത്തിൽ പരാമർശിക്കുന്നുണ്ട്.
ഇതിന് പിന്നാലെയാണ് വിവാഹാഘോഷങ്ങളിൽ ഒരു കാരണവശാലും ബോക്സ് വെച്ച് ഗാനമേള നടത്താൻ അനുവദിക്കില്ലെന്ന തീരുമാനം പോലീസ് അറിയിച്ചത്. അതേസമയം, പോലീസിന്റെ പുതിയ തീരുമാനത്തിന് എതിരെ കലാകാരൻമാർ രംഗത്തെത്തിയിട്ടുണ്ട്. ഗാനമേള സംസ്കാരത്തിന് യോജിച്ചതല്ലെന്ന് പോലീസ് ഏത് അർഥത്തിലാണ് തീരുമാനിച്ചതെന്ന സംശയത്തിലാണ് കലാകാരൻമാർ. ഗുണ്ടകളും അക്രമകാരികളും നടത്തുന്ന പ്രവൃത്തികൾ കാരണം തങ്ങളുടെ തൊഴിൽ വീണ്ടും മുടങ്ങുമെന്ന ആശങ്കയിലാണ് ഗാനമേള സംഘങ്ങൾ.
Most Read: ഡെൽഹിയിൽ ആളൊഴിഞ്ഞ വീടിന് സമീപത്ത് ബോംബ്; സുരക്ഷ ശക്തമാക്കി പോലീസ്




































