കോഴിക്കോട്: ബീച്ചിൽ ഭക്ഷ്യസുരക്ഷാ നിയമം പാലിക്കാതെ പ്രവർത്തിച്ച 12 കടകൾ താൽക്കാലികമായി അടപ്പിച്ചു. ബീച്ചിലെ 53 തട്ടുകടകളിൽ ഭക്ഷ്യസുരക്ഷാ വകുപ്പും കോർപറേഷൻ ആരോഗ്യ വിഭാഗവും ഇന്ന് വൈകിട്ട് സംയുക്‌തമായി മിന്നൽ പരിശോധന നടത്തിയിരുന്നു. പരിശോധനയിൽ 17 കടകളിൽ നിന്ന് മാനദണ്ഡങ്ങൾ പാലിക്കാതെ സൂക്ഷിച്ചിരുന്ന 35 ലിറ്റർ ഗ്‌ളേഷ്യൽ അസറ്റിക് ആസിഡ് പിടിച്ചെടുത്ത് നശിപ്പിച്ചു. അനധികൃതമായി സൂക്ഷിച്ചിരുന്ന 17 ബ്ളോക്ക് ഐസും നശിപ്പിച്ചു.
എട്ട് കടകൾക്ക് കോമ്പൗണ്ടിങ് നോട്ടീസും നൽകി. വരക്കൽ ബീച്ചിലെ കടയിലെ കുപ്പിയിൽ നിന്ന് ദ്രാവകം കുടിച്ച് കുട്ടികൾക്ക് പൊള്ളലേറ്റതിന്റെ പശ്‌ചാത്തലത്തിലാണ് നടപടി. വരക്കൽ ബീച്ചിലും കഴിഞ്ഞ ദിവസം ഭക്ഷ്യവകുപ്പ് പരിശോധന നടത്തിയിരുന്നു. സംഭവം നടന്ന കടയിൽ നിന്ന് സാമ്പിൾ ശേഖരിച്ച് പരിശോധിച്ചെങ്കിലും നിർവീര്യമാക്കിയ വിനാഗിരിയാണെന്ന് ആയിരുന്നു കണ്ടെത്തൽ. വരും ദിവസങ്ങളിലും ശക്‌തമായ പരിശോധന തുടരുമെന്ന് ഭക്ഷ്യവകുപ്പ് അറിയിച്ചു.
ഞായറാഴ്‌ച പഠനയാത്രക്കായി കോഴിക്കോട് എത്തിയ കാസർഗോഡ് സ്വദേശികളായ രണ്ട് വിദ്യാർഥികൾക്കാണ് പൊള്ളലേറ്റത്. ഉപ്പിലിട്ടത് വാങ്ങി കഴിച്ചപ്പോൾ എരിവ് സഹിക്കാനാകാതെ കടയിൽ മിനറൽ വാട്ടർ കുപ്പിയിലിരുന്ന ദ്രാവകം എടുത്ത് കുടിക്കുകയായിരുന്നു. ഇത് കുടിച്ച കുട്ടിക്ക് അസ്വസ്‌ഥത തോന്നിയതിനെ തുടർന്ന് പുറത്തേക്ക് തുപ്പി. ഇത് ദേഹത്ത് വീണാണ് മറ്റൊരു കുട്ടിക്കും പൊള്ളലേറ്റത്. കാസർഗോഡ് തൃക്കരിപ്പൂർ ആയട്ടി സ്വദേശികളായ മുഹമ്മദ് (14), സാബിദ് (14) എന്നിവർക്കാണ് അപകടമുണ്ടായത്.
Most Read: സംസ്‌ഥാനത്തെ സ്‌കൂളുകളിൽ ഉച്ചഭക്ഷണ വിതരണം പുനഃരാരംഭിക്കാൻ തീരുമാനം