കോഴിക്കോട്: റിപ്പബ്ളിക് ദിനത്തിൽ കേരളത്തിന്റെ നിശ്ചല ചിത്രത്തെ ഒഴിവാക്കിയതിൽ പ്രതികരണവുമായി കോടിയേരി ബാലകൃഷ്ണൻ രംഗത്ത്. രാഷ്ട്രീയ ഇടപെടലിനെ തുടര്‍ന്ന് ശ്രീനാരായണ ഗുരുവിന്റെ നിശ്ചലദൃശ്യം റിപ്പബ്ളിക് ദിന പരേഡില്‍ നിന്നും ഒഴിവാക്കിയിരിക്കുന്നു എന്നാണ് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പറഞ്ഞത്. ഫേസ്ബുക്ക് പേജിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ശ്രീനാരായണ ഗുരുവിന് അയിത്തം കല്‍പ്പിച്ച സങ്കുചിതമായ രാഷ്ട്രീയ തീരുമാനം കേന്ദ്ര സര്‍ക്കാര്‍ തിരുത്താന്‍ തയ്യാറാവണമെന്നും കോടിയേരി പറഞ്ഞു.
‘തൊട്ടുകൂടായ്മയുടെയും തീണ്ടിക്കൂടായ്മയുടെയും ഫ്യൂഡല്‍ പാരമ്പര്യം പിന്തുടരുന്നത് കൊണ്ടാണ് ശ്രീനാരായണ ഗുരുവിന്റെ പ്രതിമ മുന്നില്‍വെച്ചുള്ള കേരളത്തിന്റെ നിശ്ചല ദൃശ്യത്തിന് കേന്ദ്രം അനുമതി നിഷേധിച്ചത്. ബിജെപിക്ക് ശ്രീ നാരായണ ഗുരു സ്വീകാര്യനല്ലായിരിക്കാം. എന്നുവെച്ച് മഹാനായ നവോത്ഥാന നായകനെ ഈ വിധത്തില്‍ അപമാനിച്ച് ഒഴിവാക്കുന്നത് പുരോഗമന സമൂഹത്തിന് അംഗീകരിക്കാന്‍ കഴിയില്ല’ കോടിയേരി കൂട്ടിച്ചേര്‍ത്തു.
സ്ത്രീ സുരക്ഷയെന്ന ആശയം മുന്‍നിര്‍ത്തി ജടായുപ്പാറയിലെ പക്ഷിശില്‍പ്പവും ചുണ്ടന് വള്ളവുമാണ് റിപ്പബ്ളിക് ദിന പരേഡില്‍ കേരളം ഒരുക്കിയ നിശ്ചല ദൃശ്യം. തുടർന്ന് ശങ്കരാചാര്യരുടെ പ്രതിമ ഇതിന് മുന്നില്‍ വെക്കണമെന്ന് കേന്ദ്രം നിര്‍ദ്ദേശിക്കുകയും ശ്രീനാരായണ ഗുരുവിന്റെ പ്രതിമ മുന്നില്‍ വെക്കാമെന്ന് അറിയിച്ച് കേരളം മോഡല്‍ സമര്‍പ്പിക്കുകയും ചെയ്തു.
ആദ്യഘട്ടത്തിൽ ഈ നിശ്ചലദൃശ്യം ഉള്‍പ്പെടുത്താമെന്ന് അധികൃതര്‍ പറയുകയും എന്നാൽ അന്തിമ ഘട്ടത്തിൽ തള്ളുകയും ചെയ്തുവെന്ന് കോടിയേരി ഫേസ്ബുക് പോസ്റ്റിൽ പറയുന്നു.
Read also: സംസ്ഥാനത്തെ സ്കൂളുകളുടെ പ്രവർത്തനം; അന്തിമ തീരുമാനം നാളെ









































