തിരുവനന്തപുരം: കോവിഡ് വ്യാപനം ഉയരുന്ന സാഹചര്യത്തിൽ സംസ്‌ഥാനത്തെ സ്‌കൂളുകളുടെ പ്രവർത്തനം സംബന്ധിച്ച അന്തിമ തീരുമാനം നാളെ ഉണ്ടാകുമെന്ന് വ്യക്‌തമാക്കി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. നാളെ 3 മണിക്ക് ചേരുന്ന കോവിഡ് അവലോകന യോഗത്തിൽ സാങ്കേതിക വിദഗ്‌ധരുടെ അഭിപ്രായങ്ങൾ കൂടി പരിഗണിച്ചു കൊണ്ട് അന്തിമതീരുമാനം എടുക്കും. വിദ്യാഭ്യാസ മന്ത്രിയും മുഖ്യമന്ത്രിയും നടത്തിയ കൂടിക്കാഴ്‌ചയിലാണ് ഇക്കാര്യത്തിൽ ധാരണയായത്.
വിദ്യാർഥികൾക്കിടയിൽ രോഗവ്യാപനം ഉണ്ടായിട്ടില്ലെന്നും മന്ത്രി അറിയിച്ചു. എന്നാൽ കലാലയങ്ങളിൽ ക്ളസ്‌റ്ററുകൾ രൂപപ്പെട്ടത് ഒഴിവാക്കേണ്ടതായിരുന്നു എന്നും മന്ത്രി കൂട്ടിച്ചേർത്തു. പത്തനംതിട്ടയിലെ സ്വകാര്യ നഴ്സിംഗ് കോളേജിൽ ഒമിക്രോൺ ക്ളസ്‌റ്റർ രൂപപ്പെടുകയും, തിരുവനന്തപുരത്തെ ഫാർമസി കോളേജ്, തിരുവനന്തപുരത്തെ കോളേജ് ഓഫ് എഞ്ചിനീയറിംഗ് എന്നിവിടങ്ങളിൽ കോവിഡ് ക്ളസ്‌റ്ററുകൾ ഉണ്ടാവുകയും ചെയ്‌ത സാഹചര്യത്തിലാണ് സ്‌കൂളുകളുടെ പ്രവർത്തനം സംബന്ധിച്ച കാര്യത്തിൽ അടിയന്തര നടപടിക്ക് സർക്കാർ ഒരുങ്ങുന്നത്.
അതേസമയം സംസ്‌ഥാനത്തെ സ്‌കൂളുകൾ അടച്ചിടേണ്ട സാഹചര്യമില്ലെന്നാണ് ഐഎംഎ വ്യക്‌തമാക്കുന്നത്. വിദ്യാലയങ്ങൾ ഇപ്പോൾ പ്രവർത്തിക്കുന്നത് പോലെ തന്നെ തുടരാമെന്നും, കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന ഘട്ടത്തിൽ അടച്ചിടലിനെ കുറച്ച് ചിന്തിച്ചാൽ മതിയെന്നും ഐഎംഎ അറിയിച്ചു.
Read also: കെൽ അടുത്ത മാസം മുതൽ പ്രവർത്തനം പുനരാരംഭിക്കും; മന്ത്രി പി രാജീവ്