കാസർഗോഡ്: കേരള സർക്കാർ ഏറ്റെടുത്ത കാസർഗോട്ടെ കെൽ (കേരള ഇലക്‌ട്രിക്കൽ ആൻഡ് അലൈഡ് എൻജിനിയറിങ്) കമ്പനി ഫെബ്രുവരി പകുതിയോടെ പ്രവർത്തനം പുനരാരംഭിക്കുമെന്ന് വ്യവസായ മന്ത്രി പി രാജീവ്. കാസർഗോഡ് ബദ്രടുക്കയിലാണ് കമ്പനി സ്‌ഥിതിചെയ്യുന്നത്. നിലവിൽ കെട്ടിടത്തിന്റെയും യന്ത്രസാമഗ്രികളുടെയും അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയിട്ടുണ്ട്.
ഒന്നര വർഷത്തിലധികമായി കമ്പനി പൂട്ടികിടക്കുകയായിരുന്നു. ഭെൽ ഏറ്റെടുത്ത 50 ശതമാനം ഓഹരിയും തിരികെ വാങ്ങിയാണ് കേന്ദ്രം കൈയൊഴിഞ്ഞ കമ്പനി സംസ്‌ഥാന സർക്കാർ തിരിച്ചുപിടിച്ചത്. സർക്കാരിന്റെ പുനരുജ്‌ജീവന പാക്കേജിന്റെ ഭാഗമായ 20 കോടി രൂപ മന്ത്രി പി രാജീവ് വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയും കമ്പനി എംഡിയുമായ എപിഎം മുഹമ്മദ് ഹനീഷിന് കൈമാറി.
കെൽ അടുത്ത മാസം മുതൽ പ്രവർത്തനം ആരംഭിക്കും. ആൾട്ടർനേറ്റുകളാണ് പ്രധാനമായും കമ്പനിയിൽ ഉൽപ്പാദിപ്പിക്കുക. സ്‌ഥാപനം ലാഭകരമായി മുന്നോട്ട് കൊണ്ടുപോകാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് മന്ത്രി പറഞ്ഞു. കെല്ലിന് കീഴിലെ നാലേക്കർ സ്‌ഥലത്ത് ഇൻഡസ്ട്രിയൽ പാർക്ക് സ്‌ഥാപിക്കാനും ശ്രമം തുടങ്ങിയിട്ടുണ്ട്.
Most Read: നടിയെ ആക്രമിച്ച കേസ്; നടൻ ദിലീപിന്റെ വീട്ടിൽ പോലീസ് പരിശോധന