മലപ്പുറം: മുസ്‌ലിം ലീഗിന് എസ്‌ഡിപിഐ പോലുള്ള തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന സിപിഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്റെ ആരോപണത്തിന് മറുപടിയുമായി പികെ കുഞ്ഞാലിക്കുട്ടി. മതേതര കേരളത്തെ പിടിച്ചുനിര്‍ത്തുന്നതില്‍ വലിയ പങ്കുവഹിക്കുന്ന പാര്‍ട്ടി മുസ്‌ലിം ലീഗാണെന്നും മതേതരവും മതസൗഹാർദ്ദവും ഉയര്‍ത്തിപ്പിടിച്ചാണ് പാര്‍ട്ടി മുന്നോട്ട് പോകുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
എസ്‌ഡിപിഐയുമായി കൂട്ടുകെട്ടുണ്ടാക്കിയത് എല്‍ഡിഎഫാണ്. പഞ്ചായത്ത് തിരഞ്ഞെടുപ്പിലും മറ്റും ഇതുകണ്ടതാണ്. കേരളത്തില്‍ മതേതരത്വത്തിന് വേണ്ടി വലിയ പരിശ്രമം നടത്തുന്ന പാര്‍ട്ടിയാണ് ലീഗ്. സിപിഎം ഇടക്കിടക്ക് ഒന്ന് വിമര്‍ശിച്ചാല്‍ അതിനൊരു പോറലും ഏല്‍ക്കില്ലെന്നും കുഞ്ഞാലിക്കുട്ടി മറുപടി നൽകി.
ഇടതുപക്ഷത്തെ ബംഗാളില്‍ കൊണ്ടുനടക്കുന്നത് പോലും കോൺഗ്രസാണ്. ബിജെപിക്ക് പകരം ഇന്ത്യയില്‍ മതേതര ശക്‌തികളെ നയിക്കാന്‍ കോണ്‍ഗ്രസാണ് മുന്നിലുള്ളത്. കോണ്‍ഗ്രസ് കുറച്ചുകൂടി ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നാണ് എംകെ മുനീര്‍ പറഞ്ഞതെന്നും അദ്ദേഹത്തിന്റെ വാക്കുകളെ തെറ്റായി ഉപയോഗിക്കരുതെന്നും കുഞ്ഞാലിക്കുട്ടി വ്യക്‌തമാക്കി.
എസ്‍ഡിപിഐ, മറ്റ് മുസ്‌ലിം തീവ്രവാദ സംഘടനകള്‍ എന്നിവരുമായി ചേര്‍ന്നുള്ള പ്രവര്‍ത്തനമാണ് ലീഗ് നടത്തുന്നത് എന്നായിരുന്നു കോടിയേരിയുടെ വിമർശനം. അവര്‍ നടത്തുന്ന പ്രവര്‍ത്തനവും മറ്റൊരു തരത്തില്‍ ആര്‍എസ്എസിന് മുതലെടുക്കാനുള്ള അവസരമാണ് ഒരുക്കുന്നതെന്നും കോടിയേരി പറഞ്ഞു. തൃക്കാക്കരയിലെ മുസ്‌ലിം ലീഗ് നേതാവിന്റെ സ്വർണക്കടത്ത് വാർത്തയോടും കോടിയേരി പ്രതികരിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ പുറത്തു വന്നത് ഒരു മഞ്ഞുമലയുടെ അറ്റം മാത്രമാണെന്ന് കോടിയേരി ആരോപിച്ചു.
Most Read: ‘കൃത്യനിർവഹണം തടസപ്പെടുത്താൻ വരുന്നവരെ ഉമ്മവെച്ച ഏത് പോലീസ് ആണ് കേരളത്തിലുള്ളത്’