തിരുവനന്തപുരം: സിൽവർ ലൈൻ സമരക്കാർക്ക് എതിരെയുള്ള പോലീസ് ബലപ്രയോഗത്തിൽ പ്രതികരണവുമായി സിപിഐ സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിന് ഉമ്മവെച്ച ഏത് പോലീസ് ആണ് കേരളത്തിൽ ഉണ്ടായിട്ടുള്ളതെന്ന് കാനം രാജേന്ദ്രൻ ചോദിച്ചു. ചവിട്ടാതെ തന്നെ പോലീസിന് സമരക്കാരെ നീക്കാൻ കഴിയും എന്നാൽ, കെട്ടിപ്പിടിച്ച് ഉമ്മ വെച്ച സംഭവം കേരളത്തിൽ ഇല്ലെന്നും അദ്ദേഹം പ്രതികരിച്ചു.
അതേസമയം, സമരക്കാരെ പോലീസ് ബൂട്ടിട്ട് ചവിട്ടിയത് അംഗീകരിക്കുന്നില്ല. ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്താൻ വരുന്നവരെ നിയന്ത്രിക്കുകയെന്നത് പോലീസിന്റെ ചുമതലയാണ്. അതിന് ചവിട്ടുകയും കാല് തല്ലിയൊടിക്കുകയും ഒന്നും വേണ്ട. അല്ലാതെ തന്നെ കഴിയും. പദ്ധതി നടപ്പിലാക്കില്ലെന്ന പ്രതിപക്ഷ നിലപാട് ജനാധിപത്യ വിരുദ്ധമാണ്. ജനങ്ങളെ അണിനിരത്തി സമരത്തെ നേരിടും. പോലീസ് ഇടപെടൽ ഉണ്ടാകണമെന്ന് ആർക്കും ആഗ്രഹമില്ല.
എന്നാൽ, ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയാൽ കെട്ടിപ്പിടിച്ച് ഉമ്മ വെക്കുന്നവരല്ല പോലീസുകാരെന്നും കാനം രാജേന്ദ്രൻ പറഞ്ഞു. സിൽവർ ലൈൻ പദ്ധതിക്ക് സിപിഐയുടെ പരിപൂർണ പിന്തുണയുണ്ട്. മറിച്ചുള്ള വാർത്തകൾ അടിസ്‌ഥാന രഹിതമാണ്. സംവാദത്തിന് ആരെ വിളിക്കണമെന്ന് തീരുമാനിക്കേണ്ടത് സർക്കാരാണ്. സർക്കാർ ചുമതലപ്പെടിത്തിയത് പ്രകാരമാണ് കെ റെയിൽ സംവാദം സംഘടിപ്പിക്കുന്നത്. പദ്ധതി ഇല്ലാതാക്കാനല്ല, പ്രശ്‌നങ്ങൾ പഠിക്കാനാണ് സാമൂഹികാഘാത പഠനം തടത്തുന്നതെന്നും കാനം രാജേന്ദ്രൻ പറഞ്ഞു.
ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ പദ്ധതി നടത്തിപ്പ് പഠിക്കാൻ ഗുജറാത്ത് സന്ദർശിക്കുന്നതിനെ അദ്ദേഹം ന്യായീകരിച്ചു. ഇന്ത്യയിലെ എല്ലാ കാര്യങ്ങളും കേരളം മനസിലാക്കുന്നത് നല്ലതാണ്. രാഷ്‌ട്രീയം നോക്കിയല്ല പുതിയ കാര്യങ്ങൾ പഠിക്കുന്നത്. ഗുജറാത്തായിപ്പോയി എന്ന് കരുതി ഒരു കാര്യം വേണ്ടെന്ന് വെയ്‌ക്കാൻ പറ്റുമോ, എന്നാൽ പഠിച്ചത് നടപ്പിലാക്കണമെങ്കിൽ കൂട്ടായ ആലോചന വേണമെന്നും കാനം രാജേന്ദ്രൻ കൂട്ടിച്ചേർത്തു.
Most Read: കടക്കെണി; കെഎസ്ഇബി ഓഫിസിനകത്ത് കരാറുകാരന്റെ ആത്‍മഹത്യാ ഭീഷണി