കൊച്ചി: ലൈംഗികമായി അധിക്ഷേപിച്ചെന്ന നടി ഹണി റോസിന്റെ പരാതിയിൽ വ്യവസായി ബോബി ചെമ്മണ്ണൂർ അറസ്‌റ്റിൽ. വയനാട്ടിൽ നിന്ന് രാവിലെ കസ്‌റ്റഡിയിൽ എടുത്ത ബോബിയുമായി പോലീസ് സംഘം രാത്രിയോടെ എറണാകുളം സെൻട്രൽ സ്‌റ്റേഷനിൽ എത്തി. തുടർന്നാണ് അറസ്‌റ്റ് രേഖപ്പെടുത്തിയത്.
ബോബിയെ ഇന്ന് കോടതിയിൽ ഹാജരാക്കിയേക്കില്ലെന്നാണ് സൂചന. ഇദ്ദേഹത്തിന്റെ ഫോൺ കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇത് ഫൊറൻസിക് പരിശോധനയ്‌ക്ക് അയക്കും. അതിനിടെ, ഹണി റോസ് ഇന്ന് മജിസ്‌ട്രേറ്റിന് മുമ്പാകെ രഹസ്യമൊഴി നൽകിയിരുന്നു. എറണാകുളം ഫസ്‌റ്റ് ക്ളാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റിന് മുമ്പാകെയാണ് ഹണി റോഡ് രണ്ടു മണിക്കൂറോളം രഹസ്യമൊഴി നൽകിയത്.
ബോബിയെ ഈ മൊഴികളുടെ അടിസ്‌ഥാനത്തിൽ കൂടിയാകും ചോദ്യം ചെയ്യുക. നിലവിൽ എടുത്തിരിക്കുന്ന കേസിന് പുറമേ ബോബി ചെമ്മണ്ണൂരിനെതിരെ കൂടുതൽ വകുപ്പുകൾ ചുമത്താൻ സാധ്യതയുണ്ടോ എന്നതിൽ നിർണായകമാവുക ഈ രഹസ്യമൊഴി ആയിരിക്കും.
അശ്‌ളീല ആംഗ്യങ്ങളിലൂടെയും ദ്വയാർഥ പ്രയോഗങ്ങളിലൂടെയും നിരന്തരമായി അധിക്ഷേപിക്കുന്നുവെന്നും സ്‌ത്രീത്വത്തെ അപമാനിക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് ഹണി റോസ് ഇന്നലെ ബോബി ചെമ്മണ്ണൂരിനെതിരെ എറണാകുളം സെൻട്രൽ പോലീസിൽ പരാതി നൽകിയത്. 2024 ഓഗസ്‌റ്റിൽ ബോബി ചെമ്മണ്ണൂരിന്റെ കണ്ണൂർ ആലക്കോട് ജ്വല്ലറി ഉൽഘാടനത്തിന് ചെന്നപ്പോൾ സംഭവിച്ച കാര്യങ്ങൾ പരാതിയിൽ നടി വ്യക്‌തമാക്കിയിട്ടുണ്ട്.
പിന്നാലെ ബോബിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസ് കേസെടുക്കുകയായിരുന്നു. എറണാകുളം സെൻട്രൽ പോലീസും വയനാട് എസ്‌പി തപോഷ് ബസുമതാരിയുടെ സ്‌ക്വാഡും ചേർന്നാണ് ഇന്ന് രാവിലെ ഒമ്പത് മണിയോടെ ബോബിയെ കസ്‌റ്റഡിയിൽ എടുത്തത്. വയനാട് മേപ്പാടിയിൽ ‘1000 ഏക്കർ’ എന്ന പേരിൽ ബോബിക്ക് തേയില എസ്‌റ്റേറ്റും റിസോർട്ടുമുണ്ട്. ഈ റിസോർട്ടിൽ വെച്ചാണ് രാവിലെ പോലീസ് അതിനാടകീയമായി ഇദ്ദേഹത്തെ പിടികൂടിയത്.
Most Read| ഷെയ്ഖ് ഹസീനയുടെ വിസാ കാലാവധി നീട്ടി ഇന്ത്യ









































