ന്യൂഡെൽഹി: ബംഗ്ളാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ വിസാ കാലാവധി നീട്ടി ഇന്ത്യ. ഹസീനയെ വിട്ടുനൽകണമെന്ന് ബംഗ്ളാദേശിലെ ഇടക്കാല സർക്കാർ ആവശ്യപ്പെടുന്നതിനിടെയാണ് ഇന്ത്യ വിസാ കാലാവധി നീട്ടിയത്. കഴിഞ്ഞ ഓഗസ്‌റ്റിൽ രാജ്യത്ത് പടർന്നുപിടിച്ച പ്രക്ഷോഭത്തെ തുടർന്നാണ് ഹസീന ഇന്ത്യയിലേക്ക് പലായനം ചെയ്‌തത്.
ഹസീനയ്‌ക്ക് ഇന്ത്യ അഭയം നൽകിയെന്ന വാർത്തകൾ കേന്ദ്രം തള്ളിയതായി സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്‌തു. വിസ നീട്ടി നൽകുന്നത് ഹസീനയ്‌ക്ക് നൽകുന്ന അഭയാർഥി പരിരക്ഷയാണെന്ന് കരുതേണ്ടതില്ലെന്നും ഇവർ പറയുന്നു. കനത്ത സുരക്ഷയിൽ ഡെൽഹിയിലെ സുരക്ഷിത കേന്ദ്രത്തിലാണ് ഹസീന ഇപ്പോൾ ഉള്ളതെന്നാണ് വിവരം.
ഹസീനയുടെയും മറ്റ് 96 പേരുടെയും പാസ്‌പോർട്ടുകൾ ബംഗ്ളാദേശ് സർക്കാർ നേരത്തെ റദ്ദാക്കിയിരുന്നു. ഷെയ്ഖ് ഹസീനയെ കൈമാറണമെന്ന് കഴിഞ്ഞ മാസം ബംഗ്ളാദേശ് ഇടക്കാല സർക്കാർ ഇന്ത്യയോട് ഔദ്യോഗികമായി ആവശ്യപെട്ടിരുന്നു. ഹസീനയ്‌ക്ക് ബംഗ്ളാദേശിൽ നിയമനടപടി നേരിടേണ്ടതുണ്ടെന്ന് കാട്ടിയാണ് നയതന്ത്ര തലത്തിൽ കത്തയച്ചതെന്ന് ഇടക്കാല സർക്കാരിലെ വിദേശകാര്യ ഉപദേഷ്‌ടാവ് തൗഹീദ് ഹുസൈൻ മാദ്ധ്യമങ്ങളോട് വ്യക്‌തമാക്കിയിരുന്നു.
ജൂലൈ മുതൽ ബംഗ്ളാദേശിൽ നടന്ന സർക്കാർ വിരുദ്ധ പ്രക്ഷോഭത്തെ അടിച്ചമർത്താൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട് ഷെയ്ഖ് ഹസീനയുടെയും, ഹസീന മന്ത്രിസഭയിലെ മന്ത്രിമാർക്കുമെതിരെ ധാക്ക ആസ്‌ഥാനമായുള്ള രാജ്യാന്തര കുറ്റകൃത്യ ട്രൈബ്യൂണൽ (ഐസിടി) വംശഹത്യ, മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങൾ എന്നീ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഐസിടി അറസ്‌റ്റ് വാറണ്ടും പുറപ്പെടുവിച്ചിരുന്നു.
ഇതുവരെ 200ലേറെ കേസുകളാണ് ഹസീനക്കെതിരെ ബംഗ്‌ളാദേശ് ചുമത്തിയത്. ഇതിൽ 179 എണ്ണം കൊലക്കുറ്റങ്ങളാണ്. മനുഷ്യത്വത്തിനെതിരെയുള്ള കുറ്റം, വംശഹത്യ, തട്ടിക്കൊണ്ടു പോകൽ എന്നിവയും ഹസീനയുടെ പേരിലുള്ള കേസുകളിൽ ഉൾപ്പെടുന്നു. ഇവയെല്ലാം ഇരു രാജ്യങ്ങളിലും കുറ്റകരമായതും പലതും ഒരുവർഷത്തിലേറെയോ വധശിക്ഷ തന്നെയോ ലഭിക്കാവുന്നതുമായ കുറ്റങ്ങളുമാണ്.
Most Read| യുവാവിന്റെ ഫോൺ അടിച്ചുമാറ്റി കുരങ്ങൻ; കോൾ വന്നപ്പോൾ അറ്റൻഡ് ചെയ്‌തു