ലണ്ടൻ: ബ്രിട്ടൻ പൊതുതിരഞ്ഞെടുപ്പിൽ ലേബർ പാർട്ടി വൻ ഭൂരിപക്ഷത്തിൽ അധികാരത്തിലേക്ക്. 14 വർഷത്തെ കൺസർവേറ്റീവ് പാർട്ടി ഭരണം അവസാനിപ്പിച്ചാണ് ലേബർ പാർട്ടി അധികാരത്തിലെത്തുന്നത്. 650 അംഗ പാർലമെന്റിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ മൂന്നിലൊന്ന് സീറ്റുകളിലെ ഫലം പ്രഖ്യാപിച്ചപ്പോഴക്കും കേവല ഭൂരിപക്ഷത്തിന് വേണ്ട 325 സീറ്റ് ലേബർ പാർട്ടി മറികടന്നു.
നിലവിൽ 359 സീറ്റുകളിൽ ലേബർ പാർട്ടി മുന്നേറുകയാണ്. കൺസർവേറ്റീവ് പാർട്ടി വെറും 72 സീറ്റിൽ ഒതുങ്ങി. 2019ലേതിനേക്കാൾ 172 സീറ്റാണ് കൺസർവേറ്റീവ് പാർട്ടിക്ക് നഷ്‌ടമായത്. 46 സീറ്റുമായി ലിബറൽ ഡെമോക്രാറ്റിക് പാർട്ടി മൂന്നാമതെത്തി. ലേബർ പാർട്ടിയുടെ കെയ്ർ സ്‌റ്റാർമർ പ്രധാനമന്ത്രിയാകും. ഹോൽബോൺ ആൻഡ് സെന്റ് പാൻക്രോസ് സീറ്റിൽ നിന്നാണ് സ്‌റ്റാർമറുടെ വിജയം.
ലേബർ പാർട്ടിയിൽ വിശ്വാസമർപ്പിച്ച് വോട്ട് ചെയ്‌തവരോട് കെയ്‌ർ സ്‌റ്റാർമർ നന്ദി അറിയിച്ചു. അതേസമയം, പ്രധാനമന്ത്രി ഋഷി സുനക് കൺസർവേറ്റീവ് പാർട്ടിയുടെ തോൽവി സമ്മതിച്ചു. സ്‌റ്റാർമറെ ഫോണിൽ വിളിച്ച് സുനക് അഭിനന്ദനമറിയിച്ചു. റിച്ച്മണ്ട് ആൻഡ് നോർതലേർട്ടൻ സീറ്റ് സുനക് നിലനിർത്തി. 23,059 വോട്ടാണ് ഭൂരിപക്ഷം.
2010ൽ കൺസർവേറ്റിവ് പാർട്ടി ബ്രിട്ടനിൽ അധികാരത്തിലെത്തിയ ശേഷം, 14 വർഷത്തിന് അഞ്ച് പ്രധാനമന്ത്രിമാർ ഭരിച്ചു. നാല് തിരഞ്ഞെടുപ്പുകളും രണ്ടു ഹിതപരിശോധനകളും നടന്നു. ഇത്തവണ ലേബർ വിജയം ഉറപ്പിച്ചാൽ, ഇന്ത്യൻ വംശജർ (നിലവിൽ 15 പേർ) ഉൾപ്പടെ വംശീയ ന്യൂനപക്ഷക്കാരായ എംപിമാരുടെ എണ്ണം വർധിച്ചേക്കുമെന്ന് നിരീക്ഷകർ പറയുന്നു.
Most Read| വാങ്ങിയത് 1995ൽ, ഇപ്പോഴും കേടാകാതെയിരിക്കുന്ന ബർഗർ, എലികൾക്ക് പോലും വേണ്ട!