ലണ്ടൻ: ഇന്ത്യൻ വംശജയായ ആഭ്യന്തരമന്ത്രി സ്യുവെല്ല ബ്രെവർമാനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കി ബ്രിട്ടീഷ് പ്രധാനമന്തി ഋഷി സുനക്. പലസ്‌തീൻ അനുകൂല മാർച്ച് പോലീസ് കൈകാര്യം ചെയ്‌തതിനെ വിമർശിച്ചുള്ള സ്യുവെല്ലയുടെ പ്രസ്‌താവന വിവാദമായിരുന്നു. ഇതാണ് പുറത്താക്കലിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്. വിവാദത്തെ തുടർന്ന് സർക്കാരിൽ നിന്ന് രാജിവെക്കണമെന്ന് സുനക് ആവശ്യപ്പെട്ടുവെന്നും സ്യുവെല്ല ഇത് അംഗീകരിച്ചുവെന്നും വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട് ചെയ്‌തു.
അതേസമയം, മുൻ പ്രധാനമന്ത്രി ഡേവിഡ് കാമറണിനെ വിദേശകാര്യ മന്ത്രിയായി നിയമിച്ചും ഉത്തരവിറക്കി. വിദേശകാര്യ മന്ത്രിയായിരുന്ന ജയിംസ് ക്ളവർലിയാണ് പുതിയ ആഭ്യന്തര മന്ത്രി. ബ്രിട്ടീഷ് മന്ത്രിസഭയിലെ മുതിർന്ന മന്ത്രിമാരിൽ ഒരാളായിരുന്നു സ്യുവെല്ലയെങ്കിലും പലപ്പോഴും വിവാദങ്ങളിൽ അകപ്പെട്ടിരുന്നു. പോലീസിനെ വിമർശിച്ചുള്ള സ്യുവെല്ലയുടെ ലേഖനം സുനകിനെ സമ്മർദ്ദത്തിലാക്കിയിരുന്നു.
ആഭ്യന്തര മന്ത്രിയുടെ നിലപാട് സംഘർഷം വർധിപ്പിക്കുകയും പ്രതിഷേധക്കാരെ തെരുവിലിറങ്ങാൻ പ്രോൽസാഹിപ്പിക്കുകയും ചെയ്യുമെന്ന് വിമർശനവും ഉയർന്നിരുന്നു. പലസ്‌തീൻ അനുകൂല മാർച്ചുകൾ ചില പ്രത്യേക വിഭാഗത്തിന്റെ താൽപര്യം സംരക്ഷിക്കാനാണെന്നും, ഗാസയിൽ വെടിനിർത്തൽ ആവശ്യപ്പെടുന്ന റാലികൾ വിദ്വേഷ മാർച്ചുകളാണെന്നും സ്യുവെല്ല പറഞ്ഞിരുന്നു.
പലസ്‌തീൻ അനുകൂല മാർച്ചുകൾ ഇസ്‌ലാമിക് തീവ്രവാദികളുടെ താൽപര്യ പ്രകാരമാണ് നടക്കുന്നതെന്നും സ്യുവെല്ല പറഞ്ഞു. പ്രതിപക്ഷത്ത് നിന്നും സ്വന്തം പാർട്ടിയിൽ നിന്നും സുനകിന് സമ്മർദ്ദം ഉണ്ടായിരുന്നതായാണ് റിപ്പോർട്.
Most Read| ഇത് കടൽത്തീരമോ അതോ ചുവപ്പ് പരവതാനിയോ? വിസ്‌മയ കാഴ്‌ചയൊരുക്കി ഒരു ബീച്ച്