ലണ്ടൻ: ബ്രിട്ടനിൽ അനധികൃത കുടിയേറ്റം തടയാൻ ഉത്തരവുമായി പ്രധാനമന്ത്രി ഋഷി സുനക്. അനധികൃതമായി കുടിയേറുന്നവർക്ക് ഇനി അഭയം നൽകില്ല. പിടികൂടുന്ന പക്ഷം ഇവരെ തടവിലാക്കും. പിന്നീട് തങ്ങളുടെ രാജ്യത്തേക്ക് തിരിച്ചയക്കണമെന്ന് അവകാശപ്പെടാനുള്ള സാഹചര്യം അവർക്ക് അനുവദിക്കില്ലെന്നും ഋഷി സുനക് ട്വീറ്റിലൂടെ മുന്നറിയിപ്പ് നൽകി.
അനധികൃതമായി രാജ്യത്തെത്തുന്നവരെ തടവിലാക്കുമെന്ന് വ്യക്‌തമായ സുനക്, ഒരാഴ്‌ചക്കുളളിൽ തന്നെ അവരെ രാജ്യത്ത് നിന്ന് നാടുകടത്തുമെന്നും മുന്നറിയിപ്പ് നൽകി. അനധികൃതമായി എത്തിയവരെ അവരുടെ രാജ്യങ്ങളിലേക്ക് തിരിച്ചയക്കുന്നതാണ് സുരക്ഷിതമെങ്കിൽ അങ്ങനെ ചെയ്യും. അല്ലെങ്കിൽ, റുവാണ്ട പോലുള്ള മൂന്നാമതൊരു രാജ്യത്തേക്ക് നാടുകടത്തുമെന്നും വ്യക്‌തമാക്കി.
മാത്രമല്ല, അമേരിക്ക, ഓസ്ട്രേലിയ പോലുള്ള രാജ്യങ്ങളിലേക്ക് പിന്നീടൊരിക്കലും അത്തരക്കാർക്ക് തിരിച്ചു പോകാൻ സാധിക്കാത്ത വിധത്തിൽ വിലക്ക് ഏർപ്പെടുത്തുമെന്നും ഋഷി സുനക് മുന്നറിയിപ്പ് നൽകി. ചെറിയ ബോട്ടുകളിലായി ഇംഗ്ളീഷ് ചാനൽ കടന്ന് രാജ്യത്തെത്തുന്ന അനധികൃത കുടിയേറ്റക്കാരെ തടയാൻ വേണ്ടിയാണ് ബ്രിട്ടനിൽ അനധികൃത കുടിയേറ്റ ബില്ലിന്റെ കരട് തയ്യാറാക്കിയിരിക്കുന്നത്.
എന്നാൽ, ബില്ലിനെതിരെ വലതുപക്ഷ സംഘടനകളും പ്രതിപക്ഷ പാർട്ടികളും വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്. ഈ ബിൽ നടപ്പിലാക്കാൻ സാധിക്കുന്ന കാര്യമല്ലെന്നും അഭയാർഥികളെ ബലിയാടാക്കുന്ന ഉത്തരവ് ആണെന്നുമാണ് ഉയരുന്ന വിമർശനം. എന്നാൽ, കഴിഞ്ഞ വർഷം മാത്രം ചെറിയ ബോട്ടുകളിൽ കടൽ മാർഗം 45,000 ത്തോളം കുടിയേറ്റക്കാരാണ് രാജ്യത്ത് എത്തിയതെന്നാണ് റിപ്പോർട്ടുകൾ. 2018 മുതൽ കുടിയേറ്റക്കാരിൽ വൻ വർധനവാണ് ഉണ്ടാകുന്നതെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
Most Read: എന്തിനാണ് വനിതകൾക്ക് മാത്രമായി ഒരു ദിനം? ചരിത്രം അറിയാം