ന്യൂഡെൽഹി: തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട് നിർണായക ഉത്തരവുമായി സുപ്രീം കോടതി. തിരഞ്ഞെടുപ്പ് കമ്മീഷൻ നിയമനം നടത്താൻ പ്രധാനമന്ത്രി, ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ്, സുപ്രീം കോടതി ചീഫ് ജസ്‌റ്റിസ് എന്നിവർ ഉൾപ്പെട്ട കൊളീജിയം രൂപീകരിക്കാൻ സുപ്രീം കോടതി ഉത്തരവിട്ടു. തിരഞ്ഞെടുപ്പ് കമ്മീഷന്റെയും അംഗങ്ങളുടെയും നിയമനം ഈ സമിതിയുടെ ശുപാർശ വഴിയാകണമെന്നാണ് കോടതി വിധി.
തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗങ്ങളുടെ നിയമനത്തിനായി സ്വതന്ത്ര്യ സംവിധാനം വേണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹരജികളിലാണ് ഭരണഘടനാ ബെഞ്ചിന്റെ സുപ്രധാന വിധി. ജസ്‌റ്റിസ് കെഎം ജോസഫ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് വിധി പറഞ്ഞത്. കേന്ദ്ര സർക്കാർ നിർദ്ദേശിക്കുന്നവരുടെ പേരുകൾ അംഗീകരിച്ചു തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗങ്ങളെ രാഷ്‌ട്രപതി നിയമിക്കുന്നതാണ് നിലവിലെ രീതി. ഈ രീതി മാറ്റണമെന്നാണ് ഇപ്പോൾ സുപ്രീം കോടതി വിധി പുറപ്പെടുവിച്ചിരിക്കുന്നത്.
ഇതിന് പകരം പ്രധാനമന്ത്രി, ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ്, സുപ്രീം കോടതി ചീഫ് ജസ്‌റ്റിസ് എന്നിവർ ഉൾപ്പെട്ട കൊളീജിയം രൂപീകരിക്കാൻ കോടതി നിർദ്ദേശിച്ചത്. ലോക്‌സഭയിൽ പ്രതിപക്ഷ നേതാവ് ഇല്ലാത്ത സാഹചര്യം വന്നാൽ, ഏറ്റവും കൂടുതൽ അംഗങ്ങൾ ഉള്ള പ്രതിപക്ഷ പാർട്ടിയുടെ നേതാവാകും കൊളീജിയത്തിലെ പ്രതിനിധി. ഈ സമിതി ചർച്ച ചെയ്‌ത് തീരുമാനിക്കുന്നവരെയാകും ഇനി രാഷ്‌ട്രപതി നിയമിക്കുക.
നിരവധി രാഷ്‌ട്രീയ പാർട്ടികൾ അധികാരത്തിൽ വന്നെങ്കിലും അവയൊന്നും തിരഞ്ഞെടുപ്പ് കമ്മീഷനെ നിയമിക്കുന്നതിന് നിയമ നടപടി രൂപപ്പെടുത്തിയിട്ടില്ലെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. പാർലമെന്റ് ഇക്കാര്യത്തിൽ നിയമനിർമാണം നടത്തുന്നവരെ ഈ നിയമനരീതി പിന്തുടരണമെന്നും ജസ്‌റ്റിസ് കെഎം ജോസഫ് വിധിന്യായം വായിച്ചുകൊണ്ട് ആവശ്യപ്പെട്ടു. ന്യായമായും നിയമപരമായും പ്രവർത്തിക്കാനും ഭരണഘടനയുടെ വ്യവസ്‌ഥകളും കോടതിയുടെ നിർദ്ദേശങ്ങളും പാലിക്കാനും തിരഞ്ഞെടുപ്പ് കമ്മീഷൻ ബാധ്യസ്‌ഥരാണെന്നും ബെഞ്ച് വ്യക്‌തമാക്കി.
Most Read: ജനവിധി ഇന്നറിയാം; ഉറ്റുനോക്കി വടക്കു-കിഴക്കൻ സംസ്‌ഥാനങ്ങൾ