ന്യൂഡെൽഹി: ത്രിപുര, മേഘാലയ, നാഗാലൻഡ് ഉൾപ്പടെയുള്ള വടക്കു-കിഴക്കൻ സംസ്‌ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം ഇന്നറിയാം. രാവിലെ എട്ട് മണിമുതൽ വോട്ടെണ്ണൽ ആരംഭിക്കും. ആക്രമം ഒഴിവാക്കാൻ വൻ സുരക്ഷ ഒരുക്കിയിട്ടുണ്ട്. ത്രിപുരയിൽ 21 കൗണ്ടിങ് സ്‌റ്റേഷനുകൾ സജ്‌ജീകരിച്ചിട്ടുണ്ട്. മേഘാലയയിൽ 13ഉം നാഗാലൻഡിൽ 11ഉം കൗണ്ടിങ് സ്‌റ്റേഷനുകൾ ഉണ്ട്.
കർശനമായ സുരക്ഷാ ക്രമീകരണങ്ങളാണ് സംസ്‌ഥാനങ്ങളിൽ ഏർപ്പെടുത്തിയിരിക്കുന്നത്. സംസ്‌ഥാന പോലീസിനൊപ്പം കേന്ദ്ര സേനയേയും വിന്യസിച്ചിട്ടുണ്ട്. ത്രിപുരയിൽ ഫെബ്രുവരി 16നും മേഘാലയയിലും നാഗാലൻഡിലും ഫെബ്രുവരി 27നും ആയിരുന്നു വോട്ടെടുപ്പ്. ഈ വർഷം നടക്കുന്ന ഒമ്പത് നിയമസഭാ തിരഞ്ഞെടുപ്പുകളിലെ ആദ്യ മൂന്നെണ്ണമാണ് വടക്കു-കിഴക്കൻ സംസ്‌ഥാനങ്ങളിൽ നടന്നത്.
ത്രിപുരയിൽ 60 മണ്ഡലങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. 89 ശതമാനം പോളിംഗ് രേഖപ്പെടുത്തിയിരുന്നു. ബിജെപി, സിപിഎം-കോൺഗ്രസ് സഖ്യം, തിപ്ര മോത എന്നീ പാർട്ടികൾ തമ്മിലാണ് ത്രിപുരയിൽ ത്രികോണ മൽസരം നടന്നത്. അധികാരം നിലനിർത്താനാകുമെന്ന ആൽമവിശ്വാസത്തിലാണ് ബിജെപി. എന്നാൽ, കോൺഗ്രസിനെ ഒപ്പം കൂട്ടി ഭരണം തിരിച്ചു പിടിക്കാനാകുമെന്ന പ്രതീക്ഷയിലാണ് സിപിഐഎം. അതേസമയം, ത്രിപുരയിൽ വീണ്ടും ബിജെപി അധികാരത്തിൽ എത്തുമെന്നാണ് എക്‌സിറ്റ് പോൾ ഫലങ്ങൾ.
മേഘാലയയിലും നാഗാലൻഡിലും ഇരു സംസ്‌ഥാനങ്ങളിലുമായി 59 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. മേഘാലയയിൽ 74ഉം നാഗാലൻഡിൽ 82 ശതമാനവും പോളിംഗ് രേഖപ്പെടുത്തി. കോൺഗ്രസ്, ബിജെപി, കോൺറാഡ് സാങ്മയുടെ എൻപിപി, ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ തൃണമൂൽ കോൺഗ്രസ് എന്നിവയാണ് മേഘാലയയിൽ മൽസര രംഗത്തുണ്ടായിരുന്നത്. കോൺറാഡ് സാങ്മയുടെ എൻപിപിയുമായുള്ള ഭിന്നതയെ തുടർന്ന് ബിജെപി ഒറ്റയ്‌ക്കാണ് മൽസരിച്ചത്.
നാഗാലൻഡിലെ 60 നിയമസഭാ മണ്ഡലങ്ങളിൽ 59 എണ്ണത്തിലും ത്രികോണ മൽസരമാണ് നടക്കുന്നത്. 2018ൽ സംസ്‌ഥാനത്തെ 60 സീറ്റുകളിൽ 12ലും വിജയിച്ച ബിജെപി എൻഡിപിപിയുമായി സഖ്യത്തിലാണ് മൽസരിക്കുന്നത്. ബിജെപി 20 സീറ്റുകളിലും മൽസരിക്കുന്നുണ്ട്. കോൺഗ്രസ് 22 സീറ്റിലും നാഗാ പീപ്പിൾസ് ഫ്രണ്ട് 22 സീറ്റുകളിലും മൽസരിക്കുന്നുണ്ട്. നാലു വനിതാ സ്‌ഥാനാർഥികളും ഇക്കുറി നാഗാലൻഡിൽ നിന്ന് ജനവിധി തേടുന്നുണ്ട്.
Most Read: ചൂട് കൂടി; സംസ്‌ഥാനത്ത് ജോലി സമയം പുനഃക്രമീകരിച്ച് ഉത്തരവിറക്കി