തിരുവനന്തപുരം: വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലി സമയം പുനഃക്രമീകരിച്ചു ഉത്തരവിറക്കി. സംസ്‌ഥാനത്ത് പകൽ താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിലാണ് ക്രമീകരണം. രണ്ടു മാസത്തേക്കാണ് ക്രമീകരണം. നാളെ മുതൽ ഏപ്രിൽ 30 വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്. ലേബർ കമ്മീഷണറാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്.
സൂര്യാഘാത സാധ്യത കണക്കിലെടുത്താണ് തീരുമാനം. നാളെ മുതൽ രാവിലെ ഏഴ് മുതൽ വൈകിട്ട് ഏഴുവരെയാണ് നിയന്ത്രണം. ഈ സമയത്തിൽ എട്ട് മണിക്കൂറായി ജോലി സമയം നിജപ്പെടുത്തി. ഷിഫ്റ്റ് വ്യവസ്‌ഥയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ഷിഫ്റ്റുകൾ ഉച്ചയ്‌ക്ക് 12 മണിക്ക് അവസാനിക്കുന്ന തരത്തിലും വൈകുന്നേരം മൂന്ന് മണിക്ക് ആരംഭിക്കുന്ന തരത്തിലുമാണ് പുനഃക്രമീകരണമെന്ന് ലേബർ കമ്മീഷണർ അറിയിച്ചു.
അതേസമയം, സൂര്യാഘാത സാധ്യത ഇല്ലാത്ത മേഖലകളെ ഉത്തരവിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അതായത്, സമുദ്രനിരപ്പിൽ നിന്ന് 3000 അടിയിൽ ഉയരമുള്ള സൂര്യാഘാതത്തിന് സാധ്യത ഇല്ലാത്ത മേഖലകളെയാണ് ഈ ഉത്തരവിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കിയതെന്ന് ലേബർ കമ്മീഷണർ അറിയിച്ചു.
Most Read: ‘ദീർഘകാലമായി അടഞ്ഞു കിടക്കുന്ന വീടുകൾക്ക് നികുതിയില്ല’; അയവ് വരുത്തി സർക്കാർ