ന്യൂഡെൽഹി: രാജ്യത്തിന്റെ സ്വത്ത് കോൺഗ്രസ് മുസ്‌ലിംകൾക്ക് നൽകുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്‌താവന വിവാദത്തിൽ. പ്രധാനമന്ത്രിക്കെതിരെ നടപടി ആവശ്യപ്പെട്ട് കോൺഗ്രസും സിപിഎമ്മും തൃണമൂൽ കോൺഗ്രസും അടക്കമുള്ള രാഷ്‌ട്രീയ പാർട്ടികൾ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. പ്രധാനമന്ത്രി തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം നടത്തിയെന്നും അടിയന്തിരമായി നടപടി എടുക്കണമെന്നുമാണ് ആവശ്യം.
നരേന്ദ്രമോദിയെ തിരഞ്ഞെടുപ്പ് റാലികളിൽ നിന്നടക്കം വിലക്കണമെന്നും രാഷ്‌ട്രീയ പാർട്ടികൾ ആവശ്യപ്പെട്ടിട്ടുണ്ട്. പൊതുജനങ്ങളെ അടക്കം സംഘടിപ്പിച്ച് പ്രധാനമന്ത്രിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് കൂട്ടപരാതി അയക്കാനാണ് തൃണമൂൽ കോൺഗ്രസിന്റെ നീക്കം. മോദിയുടേത് വിഷം നിറഞ്ഞ ഭാഷയാണെന്ന് കോൺഗ്രസ് വക്‌താവ് ജയറാം രമേശും ആരോപിച്ചു.
മോദി രാജസ്‌ഥാൻ റാലിയിൽ നടത്തിയ പ്രസംഗമാണ് വിവാദത്തിലായത്. രാജ്യത്തെ സ്വത്തിന്റെ ആദ്യ അവകാശികൾ ന്യൂനപക്ഷമാണെന്ന് 2006ൽ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് അഭിപ്രായപ്പെട്ടെന്ന് കൂടി ചൂണ്ടിക്കാണിച്ചാണ് മോദി ആരോപണം ഉന്നയിച്ചിരിക്കുന്നത്. കോൺഗ്രസ് അധികാരത്തിലേറിയാൽ അവർ ജനങ്ങളുടെ സ്വർണവും വെള്ളിയും കണക്കെടുപ്പ് നടത്തി കൂടുതൽ മക്കളുള്ള നുഴഞ്ഞുകയറ്റക്കാർക്ക് വീതിച്ച് നൽകുമെന്നായിരുന്നു പ്രധാനമന്ത്രിയുടെ വിവാദ പ്രസ്‌താവന.
”അവർ നിങ്ങളുടെ സ്വത്ത് മുസ്‌ലിംകൾക്ക് നൽകും. അവരുടെ പ്രകടനപത്രികയിൽ അങ്ങനെയാണ് പറയുന്നത്. അമ്മമാരേ, സഹോദരിമാരെ നിങ്ങളുടെ കെട്ടുതാലിവരെ അവർ അങ്ങനെ വിതരണം ചെയ്യും. നിങ്ങളുടെ സ്വത്ത് കൂടുതൽ മക്കളുള്ള ആ നുഴഞ്ഞുകയറ്റക്കാർക്ക് കൊടുക്കണമെന്നാണോ?”- മോദി ചോദിച്ചു.
ആദ്യഘട്ട തിരഞ്ഞെടുപ്പിൽ വൻതിരിച്ചടി നേരിട്ടെന്ന് മനസിലായതോടെ രണ്ടാംഘട്ട തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കി മോദി പച്ചക്കള്ളം പ്രചരിപ്പിക്കുകയാണെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. രാജ്യത്തിന്റെ സമ്പത്ത് ചില സമ്പന്നരിൽ മാത്രം കുന്നുകൂടാതെ എല്ലാവർക്കുമായി പുനർവിതരണം ചെയ്യാൻ നടപടി സ്വീകരിക്കണമെന്നാണ് പ്രകടന പത്രികയിൽ പറയുന്നത്. ഇതിനെ വളച്ചൊടിച്ച് കള്ളം പറയുകയാണ് മോദി. ഹിന്ദു- മുസ്‌ലിം പരാമർശം പ്രകടന പത്രികയിൽ കാണിച്ചുതരാൻ മോദിയെ കോൺഗ്രസ് വെല്ലുവിളിക്കുകയും ചെയ്‌തു.
Most Read| കാൻഡിഡേറ്റ്സ് കിരീടം സ്വന്തമാക്കി ഗുകേഷ്; ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരം