തിരുവനന്തപുരം: പത്ത് വയസുകാരനെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് എട്ട് വർഷം തടവുശിക്ഷ വിധിച്ച് കോടതി. കടകംപള്ളി അണമുഖം ഉഭരോമ വീട്ടിൽ ഉത്തമനെയാണ് തിരുവനന്തപുരം അതിവേഗ സ്‌പെഷ്യൽ കോടതി എട്ട് വർഷം കഠിനതടവിനും 50,000 രൂപ പിഴക്കും വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ ആറ് മാസം കൂടി തടവ് അനുഭവിക്കണമെന്നും കോടതി ഉത്തരവിട്ടു.
2015 മാർച്ച് 13നാണ് കേസിനാസ്‌പദമായ സംഭവം. കുമാരപുരത്തെ പ്രതിയുടെ കടയിൽ എത്തിയ അഞ്ചാം ക്‌ളാസ് വിദ്യാർഥിയാണ് പീഡനത്തിനിരയായത്. കടയിൽ പുസ്‌തകം വാങ്ങാൻ എത്തിയ കുട്ടിയെ ഇയാൾ പീഡിപ്പിക്കുകയായിരുന്നു. പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തു.
കുട്ടി വിഷമിച്ചിരിക്കുന്നത് കണ്ട് വീട്ടുകാർ ആവർത്തിച്ച് ചോദിച്ചപ്പോഴാണ് വിവരം പറയുന്നത്. തുടർന്ന് മെഡിക്കൽ കോളേജ് പോലീസിൽ പരാതി നൽകി. ഉടൻ തന്നെ പോലീസ് പ്രതിയെ അറസ്‌റ്റ് ചെയ്‌തു. സംഭവ സമയത്ത് പ്രതി ധരിച്ചിരുന്ന വസ്‌ത്രത്തിൽ നിന്ന് ബീജത്തിന്റെ അംശം ശാസ്‌ത്രീയ പരിശോധനയിൽ ലഭിച്ചിരുന്നു.
ചെറുമകന്റെ പ്രായമുള്ള കുട്ടിയെ പീഡിപ്പിച്ച പ്രതി യാതൊരു ദയയും അർഹിക്കുന്നില്ലെന്ന് കോടതി വ്യക്‌തമാക്കി. ഇരയായ കുട്ടിക്ക് പ്രതിയുടെ പിഴക്ക് പുറമേ സർക്കാർ നഷ്‌ടപരിഹാരം നൽകണമെന്നും കോടതി വിധിന്യായത്തിൽ പറഞ്ഞു.
Also Read: നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങൾ ചോർന്നെന്ന പരാതി; അന്വേഷണം ആരംഭിച്ചു