എറണാകുളം: നടി ആക്രമിക്കപ്പെട്ടതിന്റെ ദൃശ്യങ്ങൾ കോടതിയിൽ നിന്നും ചോർന്നെന്ന പരാതിയിൽ അന്വേഷണം ആരംഭിച്ചു. ദൃശ്യങ്ങൾ കോടതിയിൽ നിന്നും ചോർന്നെന്ന വാർത്തയിൽ അന്വേഷണം ആവശ്യപ്പെട്ട് നടി നൽകിയ പരാതിയിലാണ് ഇപ്പോൾ അന്വേഷണത്തിന് ഉത്തരവിട്ടത്. ഹൈക്കോടതി വിജിലൻസ് വിഭാഗമാണ് അന്വേഷണം നടത്തുന്നത്.
വിജിലൻസ് രജിസ്ട്രാറുടെ നിർദ്ദേശ പ്രകാരം ഡിവൈഎസ്‌പി ജോസഫ് സാജുവിനാണ് അന്വേഷണ ചുമതല നൽകിയിരിക്കുന്നത്. കോടതിയിൽ സമർപ്പിച്ച ദൃശ്യങ്ങൾ ചോർന്നത് അന്വേഷക്കണമെന്ന ആവശ്യവുമായി രാഷ്‌ട്രപതി, പ്രധാനമന്ത്രി, മുഖ്യമന്ത്രി, സുപ്രീം കോടതിയിലെയും ഹൈക്കോടതിയിലെയും ചീഫ് ജസ്‌റ്റിസുമാർ എന്നിവർക്ക് നടി പരാതി നൽകിയിരുന്നു. വിദേശത്തുള്ള ആളുകൾ ഉൾപ്പടെ പലരുടെയും പക്കൽ ദൃശ്യങ്ങൾ ഉള്ളതായി ആക്ഷേപമുയർന്നിട്ടുണ്ടെന്നും, ഇക്കാര്യത്തിൽ വിശദമായ അന്വേഷണം വേണമെന്നുമാണ് നടി പരാതിയിൽ ആവശ്യപ്പെട്ടിരുന്നത്.
Read also: ഗൂഢാലോചനകേസ് റദ്ദാക്കുക; അല്ലങ്കിൽ സിബിഐക്ക് വിടുക -ദിലീപ് ഹൈക്കോടതിയിൽ
കൂടാതെ ദൃശ്യങ്ങൾ ചോർന്നത് തന്റെ സ്വകാര്യതയെ ബാധിക്കുന്ന കാര്യമാണെന്നും, ഇക്കാര്യത്തിൽ അന്വേഷണം നടത്തി വ്യക്‌തത വരുത്തണമെന്നുമാണ് നടി ആവശ്യപ്പെട്ടത്. എറണാകുളം ജില്ലാ സെഷൻസ് കോടതിയിൽ വച്ച് ദൃശ്യങ്ങൾ ചോർന്നതായി സംസ്‌ഥാന ഫൊറൻസിക് വിഭാഗം സ്‌ഥിരീകരിച്ചതായും നേരത്തെ റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു.
അതേസമയം ഗൂഢാലോചന കേസിന്റെ എഫ്‌ഐആർ റദ്ദാക്കണമെന്ന ആവശ്യവുമായി ദിലീപ് ഹൈക്കോടതിയിൽ ഹരജി സമർപ്പിച്ചു. കേസ് കെട്ടിച്ചമച്ചതാണെന്നും, അന്വേഷണസംഘം കണ്ടെത്തിയ തെളിവുകൾ വിശ്വാസയോഗ്യമല്ലെന്നും ദിലീപ് ഹരജിയിൽ വ്യക്‌തമാക്കുന്നുണ്ട്. കൂടാതെ നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണം അട്ടിമറിക്കുന്നതിന് വേണ്ടിയാണ് ഗൂഢാലോചന കേസിൽ അന്വേഷണം നടത്തുന്നതെന്നും ദിലീപ് ഹരജിയിൽ കൂട്ടിച്ചേർത്തു.
Read also: ഗൂഢാലോചനകേസ് റദ്ദാക്കുക; അല്ലങ്കിൽ സിബിഐക്ക് വിടുക -ദിലീപ് ഹൈക്കോടതിയിൽ