കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ വിചാരണ അട്ടിമറിക്കാൻ രൂപം നൽകിയതാണ് തനിക്കെതിരെയുള്ള പുതിയ ‘കൊലപ്പെടുത്തൽ ഗൂഢാലോചന കേസ്’ എന്നും ഗൂഢലക്ഷ്യത്തോടെ തയാറാക്കിയ ഈ എഫ്‌ഐആർ റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് ദിലീപ് ഹൈക്കോടതിയിൽ എത്തിയിരിക്കുന്നത്.
കേസ് റദ്ദാക്കാൻ കഴിയില്ലെങ്കിൽ ഗൂഢാലോചനകേസ് അന്വേഷിക്കാനായി സിബിഐയെ ഏൽപ്പിക്കണമെന്നും ദിലീപ് ഹരജിയിൽ അഭ്യർഥിച്ചിട്ടുണ്ട്. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്‌ഥരെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്നത് വ്യാജമായ ആരോപണം മാത്രമാണെന്നും അഭിഭാഷകൻ ബി രാമൻ പിള്ള മുഖേന ഫയൽ ചെയ്‌ത ഹരജിയിൽ ദിലീപ് പറയുന്നു.
ബൈജു പൗലോസും സംവിധായകൻ ബാലചന്ദ്രകുമാറും ചേർന്നാണ് തനിക്കെതിരായി ഗൂഢാലോചന നടത്തി കേസ് കെട്ടിച്ചമച്ചിരിക്കുന്നത്. ഇരുവരും തന്നോടുള്ള വ്യക്‌തിവിരോധം തീർക്കുകയാണ്. ഡിജിപി ബി സന്ധ്യ, എഡിജിപി എസ് ശ്രീജിത്ത് എന്നിവരുടെ അറിവോടെയാണ് തനിക്കെതിരെ ഇവർ ഗൂഢാലോചന നടത്തിയിരിക്കുന്നതെന്നും ദിലീപ് ഇന്ന് ഫയൽ ചെയ്‌ത ഹരജിയിൽ പറയുന്നുണ്ട്.
എഫ്ഐആർ കെട്ടിച്ചമച്ചതാണെന്നും തെളിവുകൾ വിശ്വാസ യോഗ്യമല്ലെന്ന് ഒറ്റനോട്ടത്തിൽ തന്നെ വ്യക്‌തമാണെന്നും പ്രതിഭാഗം നേരെത്തെ കോടതിയിൽ സമർഥിച്ചിരുന്നു. ബാലചന്ദ്രകുമാറിന്റെ ആരോപണങ്ങളുടെ അടിസ്‌ഥാനത്തിലാണ് ദിലീപിനെതിരെ വധഗൂഢാലോചന കേസ് ചുമത്തിയിരുന്നത്. 2022 ജനുവരി ഒൻപതിനാണ് ക്രൈം ബ്രാഞ്ച് കേസ് രജിസ്‌റ്റർ ചെയ്‌തത്.
സഹോദരന്‍ അനൂപ്, സഹോദരി ഭര്‍ത്താവ് സുരാജ്, ഡ്രൈവര്‍ കൃഷ്‌ണപ്രസാദ്, സുഹൃത്ത് ബൈജു ചെങ്ങമനാട്, ശരത് എന്നിവരും ഗൂഢാലോചനകേസിൽ പ്രതികളായിരുന്നു. കേസിൽ, കോടതിമുറിയിൽ ആഴ്‌ചകൾ നീണ്ട വാദപ്രതിവാദങ്ങൾ നടത്തിയശേഷം ഗൂഢാലോചനയ്‌ക്ക് തെളിവില്ലെന്നും പ്രഥമദൃഷ്‌ട്യാ പ്രേരണാക്കുറ്റം നിലനില്‍ക്കില്ലെന്നും വ്യക്‌തമാക്കി കോടതി, ഫെബ്രുവരി ഏഴിന് ദിലീപിനും കൂട്ടുപ്രതികൾക്കും മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.
ഗൂഢാലോചനകേസിൽ പ്രോസിക്യൂഷന്‍ ഉയർത്തിയ വാദങ്ങള്‍ ഭൂരിഭാഗവും തള്ളിയായിരുന്നു കോടതി വിധി. കഷ്‌ണം കഷ്‌ണമായി ലഭിച്ച ഓഡിയോ ക്ളിപ്പുകളുടെ ആധികാരിത കോടതിയിൽ തെളിയിക്കാൻ പ്രോസിക്യൂഷന് സാധ്യമായില്ല. ബാലചന്ദ്രകുമാർ റെക്കോർഡ് ചെയ്‌തു എന്നുപറയപ്പെടുന്ന അടിസ്‌ഥാന ഉപകരണവും ശേഷം പകർത്തിയ രണ്ടാമത്തെ ഉപകരണവും ഹാജരാക്കാൻ പ്രോസിക്യൂഷന് സാധിച്ചുമില്ല. പകരം മറ്റൊരു പെൻ ഡ്രൈവിലാണ് ഓഡിയോ ക്ളിപ്പുകൾ ഹാജരാക്കിയിരുന്നത്. ഇവയിൽ പലതും അവ്യക്‌തവുമായിരുന്നു.
Most Read: കാറിൽ പിന്നിൽ ഇരിക്കുന്നവർക്കും സീറ്റ് ബെൽറ്റ് നിർബന്ധം; മാർഗരേഖയുമായി കേന്ദ്രം