കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട മെമ്മറി കാർഡ് ചോർന്നതിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജിയിൽ നടൻ ദിലീപിന്തി ഹൈക്കോടതിയിൽ തിരിച്ചടി. നടിയെ ആക്രമിച്ചു പകർത്തിയ ദൃശ്യങ്ങൾ ഉൾപ്പെട്ട മെമ്മറി കാർഡിലെ ഹാഷ് വാല്യൂ മാറിയ സംഭവത്തിൽ, കോടതി മേൽനോട്ടത്തിൽ അന്വേഷണം നടത്താൻ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിട്ടു.
അതിജീവിതയുടെ ഹരജി അംഗീകരിച്ചാണ് കോടതി ഉത്തരവ്. നടിയെ പീഡിപ്പിച്ചു ദൃശ്യങ്ങൾ പകർത്തിയെന്ന കേസിൽ നിർണായക തെളിവായ മെമ്മറി കാർഡ് കോടതിയുടെ കസ്‌റ്റഡിയിലിരിക്കെ അനധികൃതമായി പരിശോധിച്ചതിൽ അന്വേഷണം നടത്താനാണ് ഹൈക്കോടതി നിർദ്ദേശം. ഒരുമാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കണമെന്നാണ് കോടതി ഉത്തരവ്.
ജില്ലാ ജഡ്‌ജി വസ്‌തുത എന്തെന്ന് അന്വേഷിക്കണം. ആവശ്യമെങ്കിൽ പോലീസിന്റെയോ മറ്റു ഏജൻസികളുടെ സഹായം തേടാം. പരാതി ഉണ്ടെങ്കിൽ അതിജീവിതക്ക് വീണ്ടും ഹൈക്കോടതിയെ സമീപിക്കാം. അന്വേഷണത്തിൽ കുറ്റം ചെയ്‌തെന്ന് കണ്ടെത്തിയാൽ ക്രിമിനൽ നിയമ പ്രകാരം നടപടികൾ സ്വീകരിക്കാമെന്നും ഹൈക്കോടതി ഉത്തരവിൽ പറയുന്നു.
നടിയെ ആക്രമിച്ചു പകർത്തിയ ദൃശ്യങ്ങൾ ഉൾപ്പെട്ട മെമ്മറി കാർഡിലെ ഹാഷ് വാല്യു മാറിയ സംഭവത്തിൽ, കോടതി മേൽനോട്ടത്തിൽ അന്വേഷണം ആവശ്യപ്പെട്ടായിരുന്നു അതിജീവിത കോടതിയെ സമീപിച്ചത്. ഹാഷ് വാല്യു മാറിയത് ആരെങ്കിലും ദൃശ്യം പരിശോധിച്ചത് കൊണ്ടാകാമെന്നും അപകീർത്തികരമായ ദൃശ്യങ്ങൾ പുറത്ത് പോകുന്നത് സ്വകാര്യതയെ ബാധിക്കുമെന്നും അതിജീവിത ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
2018 ജനവരി ഒമ്പതിനും ഡിസംബർ 13നുമാണ് ആദ്യം ഹാഷ് വാല്യു മാറിയതെന്നും പിന്നീട് 2021 ജൂലൈയിലും ഹാഷ് വാല്യു മാറിയതായും ഫോറൻസിക് പരിശോധനാ ഫലത്തിൽ കണ്ടെത്തിയിരുന്നു. മെമ്മറി കാർഡിലെ വിവരങ്ങൾ സുരക്ഷിതമാണെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്ന് സർക്കാരും കോടതിയെ അറിയിച്ചിരുന്നു. അതിജീവിതയുടെ ഹരജിക്കെതിരെ കേസിലെ പ്രതിയായ നടൻ ദിലീപ് കോടതിയിൽ നിലപാട് സ്വീകരിച്ചിരുന്നു. വിചാരണ നീട്ടിക്കൊണ്ടുപോകാനാണ് നടിയുടെ ശ്രമമെന്നും ഹരജി തള്ളണമെന്നും ദിലീപ് കോടതിയിൽ ആവശ്യപ്പെട്ടിരുന്നു.
Most Read| നിക്ഷേപ, വായ്‌പാ തട്ടിപ്പ്; നൂറിലധികം ചൈനീസ് വെബ്സൈറ്റുകൾ നിരോധിച്ചു കേന്ദ്രം