സ്‌ത്രീകളെ ബാധിക്കുന്ന പ്രധാനപ്പെട്ട കാൻസറുകളിൽ ഒന്നാണ് സെർവിക്കൽ കാൻസർ അഥവാ ഗർഭാശയമുഖ അർബുദം. നിലവിൽ ഇന്ത്യയിലെ സ്‌ത്രീകളിൽ ഗർഭാശയമുഖ അർബുദം ബാധിക്കുന്നത് വർധിക്കുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കേരളത്തിൽ 7.9 ശതമാനത്തോളം സ്‌ത്രീകളിൽ സെർവിക്കൽ കാൻസർ ഉണ്ടെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.
നേരത്തെ, കണ്ടെത്തിയാൽ സങ്കീർണതകൾ ഇല്ലാതെ ചികിൽസിക്കാൻ കഴിയുന്ന രോഗമാണ് കാൻസർ. ജനകീയ ആരോഗ്യ കേന്ദ്രം മുതലുള്ള ആരോഗ്യ കേന്ദ്രങ്ങളിൽ നിശ്‌ചിത ദിവസങ്ങളിൽ കാൻസർ സ്‌ക്രീനിങ്ങിന് സൗകര്യമുണ്ട്. എല്ലാവരും തൊട്ടടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലെത്തി കാൻസർ സ്‌ക്രീനിങ് നടത്തണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അഭ്യർഥിച്ചു.
സ്‌തനാർഭുദവും തൈറോയ്‌ഡ് കാൻസറും കഴിഞ്ഞാൽ സെർവിക്കൽ കാൻസറാണ് കാണുന്നതെങ്കിലും മരണനിരക്ക് നോക്കുമ്പോൾ ഗർഭാശയമുഖ കാൻസറാണ് കൂടുതലായി കാണപ്പെടുന്നത്. പരിശോധന നടത്തുന്നതിനുള്ള കാലതാമസവും രോഗം കണ്ടെത്തുന്നതിനുള്ള സ്‌ക്രീനിങ് ക്യാമ്പുകളിൽ എത്തുന്നതിനുള്ള വൈമുഖ്യവും കാരണമാണ് ഈ രോഗം പലപ്പോഴും ഗുരുതരമായി മാറാൻ ഇടയാവുന്നത്.
ഇതിനെ പ്രതിരോധിക്കുന്നതിനും രോഗം നേരത്തെ കണ്ടെത്തുന്നതിനും സംസ്‌ഥാന ആരോഗ്യവകുപ്പ് ‘ആരോഗ്യം-ആനന്ദം-അകറ്റാം അർബുദം’ എന്ന ക്യാമ്പയിൻ നടപ്പാക്കി വരുന്നുണ്ട്. 2024 ഫെബ്രുവരി നാലിന് ആരംഭിച്ച ഈ ക്യാമ്പയിനിൽ 20 ലക്ഷത്തിൽപ്പരം പേർ പങ്കെടുക്കുകയും മുപ്പതിനായിരത്തോളം പേരെ ഗർഭാശയഗള കാൻസർ രോഗം സംശയിച്ച് തുടർപരിധോനക്ക് വിധേയമാക്കുകയും ചെയ്‌തുവെന്ന് ആരോഗ്യവകുപ്പ് വ്യക്‌തമാക്കി.
ഇതിൽ 84 പേർക്ക് കാൻസർ സ്‌ഥിരീകരിക്കുകയും 243 പേരിൽ രോഗം വരാനുള്ള (പ്രീ കാൻസർ) ലക്ഷണം കണ്ടെത്താനും സാധിച്ചു. പ്രീ കാൻസർ ലക്ഷണമുള്ളവരെ കണ്ടെത്തി ചികിൽസിക്കുന്നതിലൂടെ അവർക്ക് കാൻസർ വരാതെ തടയാനാകും. ഗർഭാശയമുഖ കാൻസർ തടയുന്നതിന് ഏറ്റവും ഉചിതമായ മാർഗം വാക്‌സിനേഷനാണ്. കൗമാരക്കാനായ പെൺകുട്ടികൾക്കാണ് ഈ വാക്‌സിൻ നൽകേണ്ടത്.
കേരളത്തിൽ പ്ളസ് വൺ, പ്ളസ് ടു ക്ളാസുകളിൽ പഠിക്കുന്ന പെൺകുട്ടികൾക്ക് സെർവിക്കൽ കാൻസറിനെതിരെയുള്ള വാക്‌സിൻ നൽകുന്നതിനുള്ള ഒരു ബൃഹത് പദ്ധതിയുടെ ആദ്യഘട്ടം ആരംഭിച്ചിട്ടുണ്ടെന്നും ഗർഭാശയമുഖ നിർമാർജനത്തിൽ ഈ വാക്‌സിനേഷൻ വളരെയേറെ സഹായിക്കുമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

എന്താണ് ഗർഭാശയമുഖ അർബുദം
ഗര്‍ഭപാത്രത്തെ യോനിയുമായി ബന്ധിപ്പിക്കുന്ന ഗര്‍ഭപാത്രത്തിന്റെ ഏറ്റവും അടിവശത്തെ ഭാഗമായ സെര്‍വിക്‌സിലാണ് ഗർഭാശയമുഖ അർബുദം ഉണ്ടാകുന്നത്. ലൈംഗിക ബന്ധത്തിലൂടെ പകരുന്ന ഹ്യൂമന്‍ പാപ്പിലോമ വൈറസാണ്(എച്ച്പിവി) ഈ അർബുദം ഉണ്ടാക്കുന്നത്.
കാരണം
ചെറുപ്രായത്തിലുള്ള ലൈംഗിക ബന്ധം, പുകവലി, ക്ളമീഡിയ, ഗൊണേറിയ, സിഫിലിസ്, എച്ച്ഐവി എയ്‌ഡ്‌സ് തുടങ്ങിയ രോഗങ്ങള്‍, ദുര്‍ബലമായ പ്രതിരോധ ശേഷി, ഒന്നിലധികം പങ്കാളികളുമായുള്ള ലൈംഗിക ബന്ധം, ഗര്‍ഭനിയന്ത്രണ മരുന്നുകളുടെ അമിതമായ ഉപയോഗം എന്നിവയെല്ലാം ഗര്‍ഭാശയമുഖ കാന്‍സറിന്റെ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നു.
ലക്ഷണങ്ങൾ
ഗർഭാശയമുഖ അർബുദത്തിന്റെ പ്രധാനലക്ഷണങ്ങൾ ലൈംഗിക ബന്ധത്തിന് ശേഷം ഇടുപ്പിലുണ്ടാകുന്ന വേദന, യോനിയില്‍ നിന്ന് അസ്വാഭാവികമായ സ്രവങ്ങളുടെ പുറന്തള്ളൽ എന്നിവയാണ്.
Most Read| ഇവൻ ‘ചില്ലറ’ക്കാരനല്ല, കോടികളുടെ മുതൽ; ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള തക്കാളി






































