തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട അന്തിമ മാർഗരേഖ മുഖ്യമന്ത്രി പുറത്തിറക്കും. നവംബർ ഒന്നാം തീയതിയോടെ സംസ്ഥാനത്ത് സ്കൂളുകൾ തുറക്കുന്ന സാഹചര്യത്തിൽ പാലിക്കേണ്ട മുൻകരുതലുകൾ അടങ്ങുന്ന പൊതു നിർദ്ദേശങ്ങൾ വിദ്യാഭ്യാസ-ആരോഗ്യ വകുപ്പ് മന്ത്രിമാർ മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ട്. ഇത് പരിശോധിച്ച ശേഷമാണ് ഇന്ന് അന്തിമ മാർഗരേഖ പുറത്തിറക്കുക.
അധ്യാപകരും രക്ഷകര്‍ത്താക്കളും വിദ്യാര്‍ഥികളും പാലിക്കേണ്ട മാനദണ്ഡങ്ങളുടെ സംക്ഷിപ്ത രൂപമാണ് വിദ്യാഭ്യാസ-ആരോഗ്യ വകുപ്പ് മന്ത്രിമാര്‍ മുഖ്യമന്ത്രിക്ക് കൈമാറിയ മാര്‍ഗരേഖയിൽ വ്യക്തമാക്കുന്നത്. കൂടാതെ ആദ്യ ഘട്ടത്തില്‍ ഉച്ച വരെ മാത്രമേ ക്ളാസുകള്‍ ഉണ്ടായിരിക്കൂ. ഓരോ ക്ളാസിനും വ്യത്യസ്ത ഇടവേള ആയിരിക്കും. കുട്ടികളെ ബാച്ചായി തിരിക്കുകയും ചെയ്യും. ഭിന്നശേഷിക്കാരായ കുട്ടികള്‍ ആദ്യഘട്ടത്തില്‍ വരേണ്ടതില്ലെന്നാണ് തീരുമാനം.
സ്കൂളുകള്‍ വൃത്തിയാക്കുന്നതിനും കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനുമായി സ്കൂളുകള്‍ സജ്ജമാക്കുന്നത് സംബന്ധിച്ചും വിവിധ തലങ്ങളില്‍ ചേരേണ്ട യോഗങ്ങളുടെയും ആസൂത്രണ പ്രവര്‍ത്തനങ്ങളുടെയും ഉള്ളടക്കം സംബന്ധിച്ചും മാര്‍ഗരേഖയിൽ വ്യക്തമാക്കും. സ്കൂളില്‍ നേരിട്ട് എത്തിച്ചേരാന്‍ സാധിക്കാത്ത കുട്ടികള്‍ക്ക് നിലവിലുള്ള ഡിജിറ്റല്‍ പഠനരീതി തുടരണമെന്നും സ്കൂളുകളില്‍ രോഗലക്ഷണ പരിശോധന രജിസ്റ്റര്‍ സൂക്ഷിക്കുകയും രോഗലക്ഷണമുള്ളവര്‍ക്ക് സിക്ക് റൂമുകള്‍ ഒരുക്കണമെന്നും നിർദ്ദേശമുണ്ട്. അധ്യാപകരും, അനധ്യാപകരും രണ്ട് ഡോസ് വാക്സിൻ നിർബന്ധമായും എടുത്തിരിക്കണമെന്നും മാർഗരേഖയിൽ നിർദ്ദേശിച്ചിട്ടുണ്ട്.
Read also: ലഖിംപൂർ; രാഹുലിന് അനുമതിയില്ല, നിരോധനാജ്ഞ നീട്ടി യുപി സർക്കാർ








































