തിരുവനന്തപുരം : വീടും സ്‌ഥലവും അനുവദിക്കുമെന്ന സര്‍ക്കാര്‍ വാഗ്‌ദാനം സ്വീകരിക്കുമെന്ന് വ്യക്‌തമാക്കി നെയ്യാറ്റിൻകരയില്‍ മരിച്ച ദമ്പതികളുടെ മക്കള്‍. രണ്ട് കുട്ടികളുടെയും സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും, അവര്‍ക്ക് വീട് അനുവദിക്കുമെന്നും അറിയിച്ചതിന് പിന്നാലെയാണ് ഇരുവരും വാഗ്‌ദാനം സ്വീകരിക്കുമെന്ന് വ്യക്‌തമാക്കിയത്. കൂടാതെ തങ്ങള്‍ക്ക് തര്‍ക്ക ഭൂമിയില്‍ തന്നെ വീട് വേണമെന്ന ആവശ്യവും അവര്‍ മുന്നോട്ട് വച്ചിട്ടുണ്ട്. നെയ്യാറ്റിന്‍കരയില്‍ കുടിയേറ്റം ഒഴിപ്പിക്കാനെത്തിയ ഉദ്യോഗസ്‌ഥര്‍ക്ക് മുന്നില്‍ ആത്‌മഹത്യക്ക് ശ്രമിച്ച് മരിച്ച രാജന്റെയും, അമ്പിളിയുടെയും വാര്‍ത്ത സമൂഹത്തില്‍ വലിയ വിവാദങ്ങള്‍ സൃഷ്‌ടിച്ചതിന് പിന്നാലെയാണ് കുട്ടികളുടെ സംരക്ഷണം ഏറ്റെടുക്കുന്നുവെന്ന് അടിയന്തിര തീരുമാനം സര്‍ക്കാര്‍ പുറത്തിറക്കിയത്.
കുട്ടികളുടെ തുടര്‍ന്നുള്ള എല്ലാ പഠനച്ചിലവും ഏറ്റെടുക്കുമെന്ന് ഡിവൈഎഫ്‌ഐയും, വീട് വെച്ച് നല്‍കുമെന്ന് യൂത്ത് കോണ്‍ഗ്രസും വ്യക്‌തമാക്കിയിരുന്നു. കുട്ടികളുടെ പുനഃരധിവാസത്തിന് ഡിവൈഎഫ്‌ഐ ഉണ്ടാകുമെന്നും, പഠനം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഏറ്റെടുക്കുമെന്നും ഡിവൈഎഫ്‌ഐ സംസ്‌ഥാനസെക്രട്ടറി എഎ റഹീം നേരത്തെ വ്യക്‌തമാക്കി. കൂടാതെ സംഭവത്തില്‍ പോലീസിനെതിരെയുള്ള ആരോപണത്തിൽ അന്വേഷണം നടത്തി നാലാഴ്‌ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തിരുവനന്തപുരം ജില്ലാ റൂറല്‍ പോലീസ് മേധാവിക്ക് സംസ്‌ഥാന മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
മനുഷ്യാവകാശ പ്രവര്‍ത്തകയായ അശ്വതി ജ്വാല സമര്‍പ്പിച്ച പരാതിയില്‍ പോലീസിനെതിരെ കടുത്ത ആരോപണം ഉന്നയിക്കുന്നുണ്ട്. കോടതിവിധി നടപ്പിലാക്കേണ്ടതാണെങ്കിലും അവരെ ആത്‌മഹത്യയിലേക്ക് തള്ളിവിടാതിരിക്കാന്‍ പോലിസ് ശ്രമിക്കണമായിരുന്നു എന്നും, സാഹചര്യം മനസിലാക്കാതെ പെരുമാറിയ പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായത് കടുത്ത വീഴ്‌ചയാണെന്നും പരാതിയില്‍ ഉന്നയിക്കുന്നുണ്ട്. അതിനാല്‍ തന്നെ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും അവര്‍ പരാതിയില്‍ വ്യക്‌തമാക്കി.
Read also : കേരളത്തിൽ കനത്ത ജാഗ്രത, ബ്രിട്ടനിൽ നിന്ന് എത്തിയവർ പ്രത്യേക നിരീക്ഷണത്തിൽ; കെകെ ശൈലജ