തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ആത്‍മഹത്യാ ഭീഷണി മുഴക്കുന്നതിനിടെ പൊള്ളലേറ്റ് മരിച്ച ദമ്പതികൾ കൈവശം വച്ചിരുന്ന ഭൂമി അയൽവാസിയായ വസന്തയുടേതെന്ന് തഹസിൽദാറുടെ റിപ്പോർട്ട്. ഭൂമി പുറമ്പോക്കാണെന്ന വാദം തെറ്റാണ്. ഭൂമി മരിച്ച രാജൻ കയ്യേറിയതാണെന്നും റിപ്പോർട്ടിൽ പറയുന്നു. തഹസിൽദാർ റിപ്പോർട്ട് കളക്‌ടർക്ക് കൈമാറി.
ലക്ഷം വീട് കോളനിയിലെ സ്‌ഥലം കൈമാറി കിട്ടിയതാണ് എന്നാണ് വസന്ത ഉന്നയിച്ചിരുന്ന വാദം. എന്നാൽ പട്ടയം ഉണ്ടെന്ന് വസന്ത പറയുമ്പോൾ ഇല്ലെന്നായിരുന്നു രാജൻ പറഞ്ഞിരുന്നത്. ഈ സാഹചര്യത്തിലാണ് ഭൂമിയുടെ ഉടമസ്‌ഥാവകാശത്തെ കുറിച്ച് കളകട്ർ നെയ്യാറ്റിൻകര തഹസിൽദാറോട് റിപ്പോർട്ട് തേടിയത്.
ഭൂമിയുടെ മേലുള്ള തർക്കത്തിൽ വസന്ത നൽകിയ ഹരജിയില്‍ വിധി ഇവർക്ക് അനുകൂലമായിരുന്നു. വസന്തക്ക് ഭൂമി വിട്ടുകൊടുത്ത നെയ്യാറ്റിൻകര മുൻസിഫ് കോടതി, രാജൻ ഈ ഡിസംബർ 22ന് ഭൂമി ഒഴിയണമെന്നും വിധിച്ചിരുന്നു.
കോടതി വിധിയുടെ പശ്‌ചാത്തലത്തിൽ ഭൂമിയിൽ നിന്നും രാജനെ ഒഴിപ്പിക്കാനായി നെയ്യാറ്റിൻകര എസ്ഐയും കോടതിയിലെ ഉദ്യോഗസ്‌ഥരും എത്തിയപ്പോഴായിരുന്നു രാജൻ ആത്‌മഹത്യാ ഭീഷണി മുഴക്കിയത്. മൂന്നു സെന്റ് ഭൂമിയിൽ ഷെഡ് കെട്ടി താമസിക്കുന്ന രാജൻ ഭാര്യയെ ചേർത്തു നിർത്തി ശരീരത്തിൽ പെട്രോളൊഴിച്ച് ലൈറ്റർ കത്തിച്ച് ഭീഷണി മുഴക്കുകയായിരുന്നു.
ഇതിനിടെ പോലീസ് ലൈറ്റർ തട്ടിമാറ്റാൻ ശ്രമിക്കുന്നതിനിടെ രാജന്റെ ദേഹത്ത് തീ പിടിക്കുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ രാജനും ഭാര്യ അമ്പിളിയും ആശുപത്രിയിൽ ചികിൽസയിലിരിക്കെ ആണ് മരിച്ചത്.
Also Read: പക്ഷിപ്പനി പ്രതിരോധം; 10 ദിവസത്തെ കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തും