തിരുവനന്തപുരം : പക്ഷിപ്പനി സ്‌ഥിരീകരിച്ച സാഹചര്യത്തില്‍ അതീവ ജാഗ്രതയോടെ മുന്നോട്ട് പോകാന്‍ തീരുമാനിച്ച് സംസ്‌ഥാന സര്‍ക്കാര്‍. നിലവില്‍ പക്ഷിപ്പനി സ്‌ഥിരീകരിച്ച മേഖലകളില്‍ വരുന്ന 10 ദിവസം കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തും. ശേഷം ഇവിടങ്ങളില്‍ നിന്നും വീണ്ടും സാംപിളുകള്‍ ശേഖരിച്ച് പരിശോധന നടത്താനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. സംസ്‌ഥാനത്ത് കോട്ടയം, ആലപ്പുഴ ജില്ലകളിലാണ് ഇപ്പോള്‍ പക്ഷിപ്പനി സ്‌ഥിരീകരിച്ചിട്ടുള്ളത്.
പക്ഷിപ്പനി വ്യാപിക്കുന്നത് തടയുന്നതിനായി രോഗം സ്‌ഥിരീകരിച്ച മേഖലകളില്‍ വ്യാപകമായി വളര്‍ത്തുപക്ഷികളെയും, അവയുടെ മുട്ടയും നശിപ്പിക്കുന്നതിനാല്‍ കര്‍ഷകര്‍ക്ക് നഷ്‌ടപരിഹാരം നല്‍കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. ഇക്കാര്യത്തില്‍ മന്ത്രിസഭാ യോഗം ചേര്‍ന്ന് തീരുമാനം എടുത്തു. പക്ഷിപ്പനിയുടെ വ്യാപനം തടയുന്നതിനായി നശിപ്പിക്കുന്ന രണ്ട് മാസത്തില്‍ താഴെ പ്രായമുള്ള പക്ഷികള്‍ക്ക് 100 രൂപയും, രണ്ട് മാസത്തിന് മുകളില്‍ പ്രായമുള്ള പക്ഷികള്‍ക്ക് 200 രൂപയുമാണ് സര്‍ക്കാര്‍ നൽകാന്‍ തീരുമാനിച്ചത്. കൂടാതെ നശിപ്പിക്കുന്ന ഓരോ മുട്ടക്കും 5 രൂപ വീതവും കര്‍ഷകര്‍ക്ക് നഷ്‌ടപരിഹാരം നൽകാന്‍ തീരുമാനമായിട്ടുണ്ട്.
എന്നാല്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച നഷ്‌ടപരിഹാരത്തില്‍ അതൃപ്‌തി രേഖപ്പെടുത്തുന്നതായി കര്‍ഷകര്‍ അറിയിച്ചു. 2016ല്‍ പ്രഖ്യാപിച്ച അതേ പാക്കേജാണ് ഇപ്പോള്‍ നടപ്പാക്കുന്നതെന്നും, ഇത് വളരെയധികം കുറവാണെന്നും കര്‍ഷകര്‍ വ്യക്‌തമാക്കി. കൂടാതെ ഇന്ന് വൈകുന്നേരം പക്ഷിപ്പനി സ്‌ഥിരീകരിച്ച കോട്ടയം, ആലപ്പുഴ ജില്ലകളില്‍ ഉന്നതതല ഉദ്യോഗസ്‌ഥരുടെ യോഗം ചേരും. ഇതിനായി മന്ത്രി കെ രാജു ആലപ്പുഴയിലേക്ക് തിരിച്ചിട്ടുണ്ട്.
Read also : സമസ്‌തയും ലീഗും തമ്മിൽ അകലമില്ല, അഭിപ്രായ ഭിന്നത മാദ്ധ്യമ സൃഷ്‌ടി; ജിഫ്രി തങ്ങള്‍