മലപ്പുറം: സമസ്‌തയും ലീഗും തമ്മിൽ അകലം ഇല്ലെന്നും അഭിപ്രായ ഭിന്നത ഉണ്ടെന്നത് മാദ്ധ്യമ സൃഷ്‌ടി മാത്രമാണെന്നും സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡണ്ട് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. പാണക്കാട്ട് ലീഗ് നേതൃത്വവുമായി നടന്ന ചര്‍ച്ചക്ക് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
“ഞങ്ങള്‍ തമ്മില്‍ ഒരു അകലവുമില്ല. ഒരിക്കലും ഉണ്ടായിട്ടില്ല. ഇനി ഉണ്ടാകുകയുമില്ല. അകലമുണ്ടെങ്കില്‍ ഇവിടെ വരില്ലല്ലോ. മിക്ക ദിവസവും ഞങ്ങള്‍ ഫോണ്‍ വിളിക്കാറുണ്ട്,”- ജിഫ്രി തങ്ങള്‍ പറഞ്ഞു.
കോഴിക്കോട് വച്ച് മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ ഉമ്മര്‍ ഫൈസി മുക്കം പങ്കെടുത്തതുമായി ബന്ധപ്പെട്ട് ഒരു വിവാദവും ഇല്ലെന്നും അദ്ദേഹം പറഞ്ഞു. ആലിക്കുട്ടി മുസ്‌ലിയാരെ ആരും തടഞ്ഞിട്ടില്ല. അദ്ദേഹം ദേഹാസ്വാസ്‌ഥ്യം മൂലമാണ് മടങ്ങിയതെന്നും മാദ്ധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.
ജിഫ്രി മുത്തുക്കോയ തങ്ങൾ, ജനറൽ സെക്രട്ടറി കെ ആലിക്കുട്ടി മുസ്‌ലിയാർ എന്നിവർ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുമായിട്ടാണ് ചർച്ച നടത്തിയത്. രാവിലെ എട്ടുമണിയോടെയാണ് സമസ്‌ത നേതാക്കള്‍ പാണക്കാട് എത്തിയത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമസ്‌തയും ലീഗും തമ്മില്‍ ഭിന്നത നിലനില്‍ക്കുന്നു എന്ന ആരോപണങ്ങള്‍ക്കിടെയാണ് നേതാക്കള്‍ പാണക്കാട് കൂടിക്കാഴ്‌ചക്കായി എത്തിയത്.
മുഖ്യമന്തിയുടെ കോഴിക്കോട് പര്യടനത്തിൽ പങ്കെടുത്ത് സമസ്‌ത നേതൃത്വം സർക്കാരിനെ പ്രശംസിച്ചിരുന്നു. ഇതിന് ശേഷം മലപ്പുറത്തെ മുഖ്യമന്ത്രിയുടെ പരിപാടിയിൽ പങ്കെടുക്കാന്‍ പുറപ്പെട്ട ആലിക്കുട്ടി മുസ്‍ലിയാരെ വഴിയില്‍ വച്ച് ലീഗ് നേതാക്കള്‍ തടയുകയും അദ്ദേഹം പരിപാടിയിൽ നിന്ന് വിട്ടു നിൽക്കുകയും ആയിരുന്നു. ഇതോടെയാണ് മുസ്‍ലിം ലീഗും സമസ്‌തയും തമ്മില്‍ ഭിന്നതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.
പിന്നീട് സോഷ്യൽ മീഡിയയിൽ ലീഗിനെതിരെ സമസ്‌ത പ്രവര്‍ത്തകര്‍ രംഗത്തുവന്നിരുന്നു. ആലിക്കുട്ടി മുസ്‌ലിയാര്‍ക്ക് പാണക്കാട്ടും പട്ടിക്കാട്ടെ മതപഠനകേന്ദ്രമായ ജാമിഅ നൂരിയയിലും വിലക്ക് ഏര്‍പ്പെടുത്തിയതായും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.
Also Read: ഭേദഗതി നിർദേശമില്ല; നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടിന് ഗവര്‍ണറുടെ അംഗീകാരം