കോഴിക്കോട്: പൂര്‍വിക നേതാക്കളിലൂടെ കൈമാറി വന്ന രാഷ്‌ട്രീയ നിലപാടില്‍ മാറ്റമില്ലെന്ന് സമസ്‌ത. സംഘടനയ്‌ക്ക് അകത്ത് ഇക്കാര്യത്തില്‍ അഭിപ്രായ ഭിന്നതകളില്ലെന്നും കോഴിക്കോട് ചേര്‍ന്ന സമസ്‌തയുടെ പണ്ഡിത സഭയായ മുശാവറ വിലയിരുത്തി. മുന്‍കാലങ്ങളില്‍ സ്വീകരിച്ച നിലപാടില്‍ ഉറച്ചുനില്‍ക്കും.
സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ പ്രവര്‍ത്തകര്‍ നടത്തുന്ന അനാവശ്യ ചര്‍ച്ചകള്‍ മുശാവറ വിലക്കി. വിലക്ക് ലംഘിക്കുന്നവര്‍ക്ക് എതിരെ കർശനമായ നടപടി ഉണ്ടാകുമെന്നും മുശാവറ യോഗം മുന്നറിപ്പ് നല്‍കി. പ്രസിഡണ്ട് സയിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ അധ്യക്ഷതയിലായിരുന്നു കോഴിക്കോട് മുശാവറ ചേര്‍ന്നത്.
കമ്മ്യൂണിസം മതവിരുദ്ധമാണെന്ന പ്രചാരണം ശക്‌തിപ്പെടുത്താൻ ലീഗ് ശ്രമിക്കുന്നതിനിടെ സമസ്‍ത നേതാവ് അബ്‌ദുസമദ് പൂക്കോട്ടൂർ ലീഗിനെ വെട്ടിലാക്കുന്ന പ്രസ്‌താവനനയുമായി രംഗത്ത് വന്നിരുന്നു. കമ്മ്യൂണിസ്‌റ്റ് പാർട്ടികളുമായും സർക്കാരുമായും സഹകരിക്കുന്നതിൽ തെറ്റില്ലെന്നായിരുന്നു അബ്‌ദുസമദ് പൂക്കോട്ടൂർ പറഞ്ഞത്.
എല്ലാ കമ്മ്യൂണിസ്‌റ്റുകളും നിരീശ്വരവാദികളല്ലെന്നും അതിനാൽ തന്നെ കമ്മ്യൂണിസ്‌റ്റ് സർക്കാരുമായി സഹകരിക്കാം എന്നുമായിരുന്നു അബ്‌ദുസമദ് പൂക്കോട്ടൂരിന്റെ പ്രതികരണം. സമസ്‌തയിലെ ലീഗ് പക്ഷപാതിയായി അറിയപ്പെടുന്നയാളാണ് അബ്‌ദുസമദ് പൂക്കോട്ടൂർ.
Read Also: പ്രധാനമന്ത്രിയുടെ സുരക്ഷാ വീഴ്‌ച; പഞ്ചാബ് സർക്കാരിനെതിരെ സ്‌മൃതി ഇറാനി