തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടിന് ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാൻ അംഗീകാരം നൽകി. കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമത്തിനെതിരായ പരാമര്‍ശങ്ങള്‍ക്ക് ഭേദഗതി നിര്‍ദേശിക്കാതെയാണ് ഗവര്‍ണര്‍ അനുമതി നല്‍കിയത്.
കാര്‍ഷിക നിയമത്തിനെതിരായ വിമര്‍ശനങ്ങള്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ ഉള്‍പ്പെട്ടിരുന്നു. ഈ ഭാഗങ്ങളില്‍ ഗവര്‍ണര്‍ വിശദീകരണം തേടുമെന്നാണ് കരുതിയിരുന്നത്. എന്നാൽ എതിര്‍പ്പുകളില്ലാതെയാണ് നയപ്രഖ്യാപന പ്രസംഗത്തിന് ഗവര്‍ണര്‍ അംഗീകാരം നല്‍കിയത്. കഴിഞ്ഞ നയ പ്രഖ്യാപന പ്രസംഗത്തിലെ പൗരത്വ നിയമ ഭേദഗതിക്ക് എതിരായ ഭാഗത്തെ ചൊല്ലി സർക്കാരും ഗവർണറും ഏറ്റുമുട്ടിയിരുന്നു.
നേരത്തെ കാർഷിക നിയമങ്ങൾക്ക് എതിരെ പ്രമേയം പാസാക്കാൻ പ്രത്യേക നിയമസഭാ സമ്മേളനം ചേരാനുള്ള സർക്കാർ നീക്കത്തെ ഗവർണർ തടഞ്ഞത് വിവാദമായിരുന്നു. പ്രമേയം പാസാക്കാൻ ഡിസംബർ 23നു ചേരാനിരുന്ന പ്രത്യേക സഭ സമ്മേളനത്തിനാണ് ഗവർണർ അനുമതി നിഷേധിച്ചത്. ഒടുവിൽ സർക്കാർ അനുനയിപ്പിച്ചതോടെയാണ് ഡിസംബർ 31ന് സഭ സമ്മേളിക്കാൻ അനുമതി കിട്ടിയത്.
സംസ്‌ഥാനത്ത് 14ആം നിയമസഭയുടെ അവസാന നിയമസഭാ സമ്മേളനം ജനുവരി 8ആം തീയതി മുതലാണ് ആരംഭിക്കുന്നത്. ബജറ്റ് അവതരിപ്പിക്കുന്നത് 15ആം തീയതിയാണ്. നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ഇപ്പോള്‍ ബജറ്റ് സമ്മേളനത്തിന് തുടക്കമാകുന്നത്.
തദ്ദേശ തിരഞ്ഞെടുപ്പില്‍ വലിയ വിജയം സ്വന്തമാക്കാന്‍ കഴിഞ്ഞതിന്റെ ആത്‌മവിശ്വാസത്തിൽ ആയിരിക്കും ഭരണപക്ഷം നിയമസഭയില്‍ എത്തുക. അതേസമയം സര്‍ക്കാരിനെതിരെ സ്വർണക്കടത്ത് ഉള്‍പ്പടെയുള്ള ആരോപണങ്ങള്‍ ഉന്നയിക്കാനുള്ള നീക്കമാകും പ്രതിപക്ഷം നടത്തുക. ജനുവരി 22ആം തീയതിയാണ് നിയമസഭാ സമ്മേളനം അവസാനിക്കുന്നത്.
National News: വീട്ടിൽ സ്‌ത്രീ ചെയ്യുന്ന ജോലി ഭർത്താവിന്റെ ഓഫീസ് ജോലിക്ക് തുല്യം; സുപ്രീം കോടതി