തിരുവനന്തപുരം: മഴക്കെടുതി മൂലം നിര്‍ത്തിവച്ച നിയമസഭാ സമ്മേളനം ഇന്ന് പുനഃരാരംഭിക്കും. പ്രളയ കെടുതി മുതൽ അനുപമയുടെ കുഞ്ഞിന്റെ ദത്തും മന്ത്രി മുഹമ്മദ് റിയാസ് ഉയർത്തിയ കരാറുകാരുടെ വിവാദവുമടക്കം സഭയിൽ ഇന്ന് ചർച്ചയായേക്കും. പ്രളയ മുന്നൊരുക്കങ്ങളിലെ വീഴ്‌ച തന്നെയാകും പ്രതിപക്ഷം പ്രധാന ചര്‍ച്ചയാക്കുക. അടിയന്തര പ്രമേയ നോട്ടീസായി വിഷയം അവതരിപ്പിച്ചേക്കും.
പ്രളയക്കെടുതിയുടെ പശ്‌ചാത്തലത്തില്‍ അടിയന്തരസഹായം ലഭ്യമാക്കേണ്ടതിന്റെ ആവശ്യകതയിലേക്ക് എംഎം മണി ശ്രദ്ധ ക്ഷണിക്കല്‍ അവതരിപ്പിക്കും. കള്ള് വ്യവസായ വികസന ബോര്‍ഡ് ബില്‍, കേരള ധാതുക്കള്‍ അവകാശങ്ങള്‍ ബില്‍, കയര്‍ തൊഴിലാളി ക്ഷേമ നിധി ബില്‍, സൂക്ഷ്‌മ ചെറുകിട വ്യവസായ സ്‌ഥാപനങ്ങള്‍ ബില്‍ എന്നിവയടക്കം സഭ പരിഗണിക്കും.
കൂടാതെ അനുപമയുടെയും കുഞ്ഞിന്റെയും വിഷയം വലിയ വാദപ്രതിവാദങ്ങൾക്ക് കളമൊരുക്കുമെന്നാണ് വിലയിരുത്തൽ. വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇതുവരെ പ്രതികരിക്കാത്തതടക്കം മുൻനിർത്തിയാകും പ്രതിപക്ഷത്തിന്റെ ആക്രമണം. അതേസമയം തന്നെ മന്ത്രി റിയാസിനെതിരായ വിവാദവും പ്രതിപക്ഷം സഭയില്‍ വരും ദിവസങ്ങളില്‍ സജീവമാക്കിയേക്കും.
മറ്റ് മണ്ഡലങ്ങളിലെ കരാറുകാരുമായി എംഎൽഎമാർ മന്ത്രി ഓഫിസിലേക്ക് വരേണ്ടതില്ലെന്ന പ്രസ്‌താവന സിപിഎമ്മിൽ തന്നെ വിവാദ ചർച്ചയായിരിക്കെ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് കരാറുകാരുടെ യോഗം വിളിച്ചു. മൂന്നു മാസത്തിലൊരിക്കൽ കരാറുകാരുടെ സംഘടന പ്രതിനിധികളുടെ യോഗം ചേരാൻ തീരുമാനവുമെടുത്തു.
പൊതുമരാമത്ത് പ്രവൃത്തികള്‍ സമയബന്ധിതമായി തീർക്കാൻ വർക്കിംഗ് കലണ്ടർ തയ്യാറാക്കുമെന്ന് മന്ത്രി യോഗത്തിൽ പറഞ്ഞു. ഉദ്യോഗസ്‌ഥർക്കൊപ്പം കരാറുകാർക്കും പരിശീലനം നൽകാനും തീരുമാനിച്ചു. ഈ മേഖലയിലെ തെറ്റായ പ്രവണതകള്‍ക്കെതിരെ എല്ലാ സംഘടനകളും നിലകൊള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യോഗത്തിൽ പങ്കെടുത്ത സംഘടനാ പ്രതിനിധികള്‍ വകുപ്പിന്റെ പ്രവർത്തനങ്ങള്‍ക്ക് പൂർണ പിന്തുണ അറിയിച്ചതായി പൊതുമരാമത്ത് മന്ത്രിയുടെ ഓഫിസ് വാർത്താക്കുറിപ്പിൽ വ്യക്‌തമാക്കി.
Most Read: മമതാ ബാനർജി മോദിയുടെ ഇടനിലക്കാരി; അധീർ രഞ്‌ജൻ ചൗധരി