തിരുവനന്തപുരം: കേരള നിയമസഭാ മന്ദിരം രജതജൂബിലി നിറവിൽ. രജതജൂബിലി ആഘോഷങ്ങൾക്ക് ഉപരാഷ്‌ട്രപതി ജഗ്‌ദീപ് ധൻകർ ഇന്ന് ഉൽഘാടനം ചെയ്യും. രാവിലെ പത്തരയ്‌ക്ക് നിയമസഭയിലെ ആർ ശങ്കരനാരായണൻ തമ്പി മെമ്പേഴ്‌സ് ലോഞ്ചിൽ വെച്ചാണ് പരിപാടി. ജനുവരി ഒമ്പത് മുതൽ 15 വരെ സംഘടിപ്പിച്ച അന്താരാഷ്‌ട്ര പുസ്‌തകോൽസത്തിന്റെ സുവനീർ പ്രകാശനവും, നിയമസഭാ മന്ദിര പരിസരത്തെ നവീകരണ പ്രവർത്തനങ്ങളുടെ ഉൽഘാടനവും നിർവഹിക്കും.
ഉച്ചക്ക് രണ്ടു മണിക്ക് നടക്കുന്ന നിയമസഭാ മുൻ അംഗങ്ങളുടെ കൂട്ടായ്‌മയിൽ മുൻ മുഖ്യമന്ത്രിമാരെയും മുൻ സ്‌പീക്കർമാരെയും ആദരിക്കും. അഖിലേന്ത്യാ വെറ്ററൻസ് മീറ്റുകളിൽ നിരവധി പുരസ്‌കാരങ്ങൾ നേടിയ പിറവം മുൻ എംഎൽഎ എംജെ ജേക്കബിനെയും ആദരിക്കും. നിയമസഭാ അംഗങ്ങളും ജീവനക്കാരും ഉൾപ്പടെ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും നടക്കും.
ഇന്നലെ വൈകിട്ടാണ് ഉപരാഷ്‌ട്രപതി ജഗ്‌ദീപ് ധൻകർ രണ്ടു ദിവസത്തെ സന്ദർശനത്തിനായി കേരളത്തിൽ എത്തിയത്. തിരുവനന്തപുരത്ത് എത്തിയ ഉപരാഷ്‌ട്രപതിയെ ഗവർണറും മന്ത്രിമാരും ചേർന്ന് സ്വീകരിച്ചു. ഉപരാഷ്‌ട്രപതിക്കായി ക്ളിഫ് ഹൗസിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് രാവിലെ ഒമ്പതിന് പ്രത്യേക വിരുന്ന് ഒരുക്കിയിട്ടുണ്ട്. 12 മണിയോടെ കണ്ണൂരിലേക്ക് പോകുന്ന ഉപരാഷ്‌ട്രപതി, തലശേരിൽ എത്തി അധ്യാപിക ആയിരുന്ന രത്‌ന നായരെ സന്ദർശിക്കും.
തുടർന്ന് ഏഴിമല നാവിക അക്കാദമി സന്ദർശനത്തിന് ശേഷം തിരിച്ചു ഡെൽഹിയിലേക്ക് പോകും. മലയാളിയായ രാഷ്‌ട്രപതി കെആർ നാരായണൻ ഉൽഘാടനം ചെയ്‌ത നിയമസഭാ സമുച്ചയത്തിനാണ് ഇന്ന് 25 വയസ് പൂർത്തിയാകുന്നത്. 1975ൽ അന്നത്തെ മുഖ്യമന്ത്രി പികെ വാസുദേവൻ നായരുടെ സാന്നിധ്യത്തിൽ രാഷ്‌ട്രപതി നീലം സഞ്‌ജീവ റെഡ്‌ഡി ശിലയിട്ട മന്ദിരമാണ് ഏറെക്കുറെ രണ്ടു പതിറ്റാണ്ടു കാത്തിരുന്ന് 1998 മെയ് 22ന് കെആർ നാരായണൻ ഉൽഘാടനം ചെയ്‌തത്.
Most Read: ജനപ്രിയ നടപടികളുമായി സിദ്ധരാമയ്യ; ‘സീറോ ട്രാഫിക്ക്’ പിൻവലിക്കാൻ നിർദ്ദേശം