ബെംഗളൂരു: കർണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്‌ഞ ചെയ്‌ത് അധികാരമേറ്റതിന് പിന്നാലെ, ജനപ്രിയ നടപടികളുമായി സിദ്ധരാമയ്യ. ‘സീറോ ട്രാഫിക്ക്’ പ്രോട്ടോകോൾ പിൻവലിക്കാൻ ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണറിന് നിർദ്ദേശം നൽകിയതായി മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. ജനങ്ങൾ നേരിടുന്ന യാത്രാ ദുരിതം നേരിൽ കണ്ടതിനെ തുടർന്നാണ് നടപടി.
സാമൂഹിക മാദ്ധ്യമത്തിലൂടെ സിദ്ധരാമയ്യ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഗവർണർ, മുഖ്യമന്ത്രി, ആഭ്യന്തര മന്ത്രി തുടങ്ങിയവരും കേന്ദ്ര സർക്കാരുമായി ബന്ധപ്പെട്ട വിഐപികൾ യാത്ര ചെയ്യുന്ന വേളയിലുമാണ് സീറോ ട്രാഫിക്ക് നടപ്പിലാക്കുന്നത്. മറ്റു വാഹനങ്ങൾ എല്ലാം തടഞ്ഞു വിഐപി വാഹനങ്ങൾ സുഗമമായി പോകുന്നതിന് വഴി ഒരുക്കുന്നതാണ് സീറോ ട്രാഫിക്ക് എന്നത് കൊണ്ട് അർഥമാക്കുന്നത്.
മുൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയും സീറോ ട്രാഫിക്ക് വേണ്ടെന്ന് വെച്ചിരുന്നു. പകരം സിഗ്‌നലുകൾ ഒഴിവാക്കിയായിരുന്നു അദ്ദേഹം യാത്ര ചെയ്‌തിരുന്നത്. കർണാടക മുഖ്യമന്ത്രിയായി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രിയായി ഡികെ ശിവകുമാറും സത്യപ്രതിജ്‌ഞ ചെയ്‌ത് അധികാരമേറ്റതിന് പിന്നാലെ, സർക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗം ഇന്നലെ ചേർന്നിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് കോൺഗ്രസ് നൽകിയ അഞ്ചു വാഗ്‌ദാനങ്ങൾ നടപ്പിലാക്കാനും ആദ്യ മന്ത്രിസഭാ യോഗം അംഗീകാരം നൽകി.
എല്ലാ വീട്ടിലും 200 യൂണിറ്റ് വൈദ്യുതി സൗജന്യമായി നൽകുന്ന ഗൃഹ ജ്യോതി പദ്ധതി, എല്ലാ കുടുംബനാഥകൾക്കും മാസം തോറും 2000 രൂപ നൽകുന്ന ഗൃഹ ലക്ഷ്‌മി പദ്ധതി, ദാരിദ്ര രേഖക്ക് താഴെയുള്ളവർക്ക് പത്ത് കിലോ അരി സൗജന്യമായി നൽകുന്ന അന്നഭാഗ്യ പദ്ധതി, ബിരുദ ധാരികളായ യുവാക്കൾക്ക് രണ്ടു വർഷത്തേക്ക് മാസംതോറും 3000 രൂപ നൽകുന്ന യുവനിധി പദ്ധതി, തൊഴിൽ രഹിതരായ ഡിപ്ളോമക്കാർക്ക് 1500 രൂപ (ഈ ആനുകൂല്യം 18 മുതൽ 25 വയസുവരെ ഉള്ളവർക്ക് മാത്രം), സ്‌ത്രീകൾക്ക് സൗജന്യ ബസ് യാത്ര എന്നീ അഞ്ചു വാഗ്‌ദാനങ്ങൾ നടപ്പിലാക്കാനാണ് മന്ത്രിസഭ അംഗീകാരം നൽകിയത്.
ഒരാഴ്‌ചക്കുള്ളിൽ അടുത്ത മന്ത്രിസഭാ യോഗം വിളിക്കുമെന്നും അതിന് ശേഷം തീരുമാനങ്ങൾ പ്രാബല്യത്തിൽ വരുമെന്നും മന്ത്രിസഭാ യോഗത്തിന് ശേഷം വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ സിദ്ധരാമയ്യ അറിയിച്ചു. ജനങ്ങൾ ഞങ്ങളിൽ നിന്ന് പ്രതീക്ഷിക്കുന്നത് സർക്കാർ നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.
Most Read: കാട്ടാക്കട കോളേജിലെ ആൾമാറാട്ടം; കേസെടുത്ത് പോലീസ്- പ്രിൻസിപ്പൽ ഒന്നാം പ്രതി