തൃശൂർ: തൃശൂർ പൂരം നടത്തിപ്പിനിടെ ഉണ്ടായ അപാകതകളിൽ പോലീസിന് വീഴ്‌ചയുണ്ടോയെന്ന് പരിശോധിക്കാൻ നിർദ്ദേശം. ക്രമസമാധാന ചുമതലയുള്ള എഡിജിപി പരിശോധിച്ച് സർക്കാരിന് റിപ്പോർട് നൽകും. റിപ്പോർട് ലഭിച്ചയുടൻ തുടർ നടപടികൾ ഉണ്ടാകുമെന്ന് ആഭ്യന്തര വകുപ്പുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.
വലിയ വിവാദമായ സംഭവങ്ങളിൽ ഇതുവരെയും ഡിജിപി റിപ്പോർട് ആവശ്യപ്പെട്ടിരുന്നില്ല. ഇതേ തുടർന്നാണ് ആഭ്യന്തര വകുപ്പ് നേരിട്ട് റിപ്പോർട് തേടിയത്. കമ്മീഷൻ പൂരക്കാരെ തടയുന്ന ദൃശ്യങ്ങൾ കൂടി പുറത്തുവന്ന സാഹചര്യത്തിലാണ് നടപടി. പോലീസിന്റെ അനാവശ്യ നിയന്ത്രണങ്ങളാണ് തൃശൂർ പൂരം പ്രതിസന്ധിയിൽ ആക്കിയതെന്ന വിമർശനം ശക്‌തമാകുന്നതിനിടെ ആനകൾക്ക് പട്ട കൊണ്ടുവരുന്നവരെയും കുടമാറ്റത്തിന് കുട കൊണ്ടുവരുന്നവരെയും പോലീസ് തടയുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
തൃശൂർ സിറ്റി പോലീസ് കമ്മീഷണർ അങ്കിത് അശോകിന്റെ നേതൃത്വത്തിലാണ് പട്ടയും കുടയും കൊണ്ടുവരുന്നവരെ തടഞ്ഞത്. എടുത്തുകൊണ്ടു പോടാ പട്ട എന്ന് പറഞ്ഞ് കമ്മീഷണർ കയർക്കുന്നതും ദൃശ്യങ്ങളിൽ വ്യക്‌തമാണ്. തിരുവമ്പാടിയുടെ കുടമാറ്റത്തിനുള്ള ശ്രീരാമന്റെ കുട കൊണ്ടുവരുന്നവരെയും പോലീസ് തടഞ്ഞിരുന്നു. എന്നാൽ, ഒരു പട്ടയോ കുടയോ കൊണ്ട് നിരവധിപ്പേർ അകത്ത് കടക്കാൻ ശ്രമിച്ചപ്പോഴാണ് തടഞ്ഞതെന്നാണ് കമ്മീഷണറുടെ വിശദീകരണം.
Most Read| മനുഷ്യാവകാശ ലംഘനം; ഇസ്രയേൽ സൈനിക വിഭാഗത്തെ ഉപരോധിക്കാൻ യുഎസ് നീക്കം