ബെംഗളൂരു: കർണാടകയിൽ നിർണായക നീക്കവുമായി സിദ്ധരാമയ്യ സർക്കാർ. സംസ്‌ഥാനത്ത് സമഗ്ര ജാതി സെൻസസ് നടപ്പിലാക്കാനാണ് സർക്കാരിന്റെ തീരുമാനം. ഇതുമായി ബന്ധപ്പെട്ട് സമഗ്ര ജാതി സെൻസസ് റിപ്പോർട് കർണാടക പിന്നാക്ക കമ്മീഷൻ ചെയർമാൻ ജയപ്രകാശ് ഹെഗ്‌ഡെ മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് സമർപ്പിച്ചു.
അതേസമയം, ജാതി സെൻസസിനെതിരെ വിവിധ സംഘടനകൾ കടുത്ത പ്രതിഷേധവുമായി രംഗത്തുണ്ട്. റിപ്പോർട് സ്വീകരിച്ചാൽ കടുത്ത പ്രതിഷേധ പരിപാടികളിലേക്ക് കടക്കുമെന്ന് ലിംഗായത്ത് സഭാ നേതൃത്വം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
നേരത്തെ, വൊക്കലിഗ- ലിംഗായത്ത് വിഭാഗങ്ങളിലെ എംഎൽഎമാർ പാർട്ടി വ്യത്യാസം ഇല്ലാതെ റിപ്പോർട്ടിനെതിരെ രംഗത്ത് വന്നിരുന്നു. കൃത്യമായി ഓരോ ജാതിവിഭാഗത്തിനും റിപ്പോർട്ടിൽ പ്രാതിനിധ്യം നൽകിയിട്ടില്ലെന്നായിരുന്നു ആരോപണം.
ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ അടക്കമുള്ള നേതാക്കൾ വിവിധ സമുദായ നേതാക്കളുമായി സമവായ ചർച്ച നടത്തിക്കൊണ്ടിരിക്കുകയാണ്. കർണാടകയിലെ കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് വാഗ്‌ദാനങ്ങളിൽ ഒന്നായിരുന്നു ജാതി സെൻസസ് നടപ്പിലാക്കും എന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് കൂടി അടുത്തിരിക്കെ ജാതി സെൻസസ് റിപ്പോർട് നിർണായകമാകുമെന്നാണ് സർക്കാർ കരുതുന്നത്.
ഇതിനാലാണ് നടപടികളുമായി മുന്നോട്ട് പോകാൻ മുഖ്യമന്ത്രി സിദ്ധരാമയ്യ തീരുമാനിച്ചത്. ഇതിനെതിരെ കോൺഗ്രസ് നേതൃത്വത്തിൽ തന്നെ എതിർപ്പ് ഉണ്ടെങ്കിലും അതൊന്നും ഗൗനിക്കാതെയാണ് സർക്കാർ മുന്നോട്ട് പോകുന്നത്. എന്നാൽ, ജാതി സെൻസസ് റിപ്പോർട്ടിലെ വിവരങ്ങൾ സർക്കാർ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
Most Read| വീണ്ടും ഇരുട്ടടി; വാണിജ്യ പാചകവാതക സിലിണ്ടറിന്റെ വില കൂട്ടി