തിരുവനന്തപുരം: കാട്ടാക്കട ക്രിസ്‌ത്യൻ കോളേജിലെ ആൾമാറാട്ട വിവാദത്തിൽ കേസെടുത്ത് പോലീസ്. കോളേജ് പ്രിൻസിപ്പൽ ജിജെ ഷൈജുവിനെ ഒന്നാം പ്രതിയാക്കിയാണ് കേസ്. എസ്എഫ്ഐ നേതാവ് വിശാഖ് ആണ് രണ്ടാം പ്രതി. വഞ്ചന, വ്യാജരേഖ ചമയ്‌ക്കൽ, ആൾമാറാട്ടം ഉൾപ്പടെയുള്ള കുറ്റം ചുമത്തിയാണ് കാട്ടാക്കട പോലീസ് കേസ് രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്. സർവകലാശാല രജിസ്‌ട്രാറുടെ പരാതിയിലാണ് കേസ്.
ഇന്നലെ ചേർന്ന സിൻഡിക്കേറ്റ് യോഗ തീരുമാന പ്രകാരമാണ് കേരള സർവകലാശാല രജിസ്‌ട്രാർ പോലീസിൽ പരാതി നൽകിയത്. എസ്എഫ്ഐ നേതാവായിരുന്ന എ വിശാഖും പ്രിൻസിപ്പലായിരുന്ന ജിജെ ഷൈജുവും ആസൂത്രിത നീക്കം നടത്തി മൽസരിച്ചു ജയിച്ച യുയുസിയുടെ പേര് വെട്ടി തിരഞ്ഞെടുപ്പിൽ മൽസരിക്കാത്ത വിശാഖിന്റെ പേര് ചേർത്തുവെന്നായിരുന്നു പരാതി.
സംഭവത്തിൽ അഞ്ചു ദിവസം മുൻപ് കെഎസ്‌യു സംസ്‌ഥാന പ്രസിഡണ്ട് അലോഷ്യസ് സേവ്യർ നൽകിയ പരാതിയിൽ പോലീസ് ഇതുവരെ കേസെടുത്തിട്ടില്ല. അതേസമയം, സിഎസ്‌ഐ സഭ നയിക്കുന്ന മാനേജ്‌മെന്റും വിഷയം അന്വേഷിക്കുന്നുണ്ട്. കോളേജ് മാനേജർ അടക്കം മൂന്ന് പേർക്കാണ് അന്വേഷണ ചുമതല. ഈ അന്വേഷണ റിപ്പോർട്ടിന് ശേഷം പ്രിൻസിപ്പലിനെ സസ്‌പെൻഡ് ചെയ്യുന്ന നടപടികളിലേക്ക് അടക്കം കടക്കും.
ഷൈജുവിനെ പ്രിൻസിപ്പൽ ഇൻ ചാർജ് സ്‌ഥാനത്തു നിന്നും മാറ്റിയ സർവകലാശാല കൂടുതൽ നടപടി എടുക്കാൻ കോളേജിനോട് നിർദ്ദേശിച്ചിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിലാണ് സ്‌ഥാനത്ത് നിന്നും നീക്കിയത്. അതിനിടെ, കേസിൽ അന്വേഷണം ആവശ്യപ്പെട്ട് സിപിഐഎം എംഎൽഎമാരായ ഐബി സതീഷ് സിപിഐഎം ജില്ലാ കമ്മിറ്റിക്കും ജി സ്‌റ്റീഫൻ മുഖ്യമന്ത്രിക്കും കത്ത് നൽകിയിട്ടുണ്ട്.
കാട്ടാക്കട ക്രിസ്‌ത്യൻ കോളേജിൽ യൂണിയൻ തിരഞ്ഞെടുപ്പിൽ കൗൺസിലർ സ്‌ഥാനത്തേക്ക് മൽസരിച്ചു ജയിച്ച പെൺകുട്ടിക്ക് പകരം സംഘടനാ നേതാവിന്റെ പേര് തിരുകി കയറ്റിയെന്നായിരുന്നു പരാതി. ജയിച്ച എസ്എഫ്ഐ പാനലിലെ അനഘയെ മാറ്റി പകരം എസ്എഫ്ഐ കാട്ടാക്കട ഏരിയ സെക്രട്ടറി വിശാഖിന്റെ പേരാണ് ഉൾപ്പെടുത്തിയത്. നടപടി വിവാദമായതോടെ പട്ടിക തിരുത്തി കോളേജ് രംഗത്തെത്തിയിരുന്നു. വിശാഖിന്റെ പേര് ഒഴിവാക്കി സർവകലാശാലക്ക് കോളേജ് കത്ത് നൽകുകയും ചെയ്‌തു. സർവകലാശാലാ രജിസ്ട്രാർക്കാണ് കത്ത് നൽകിയത്.
Most Read: പഞ്ചാബ് അതിർത്തിയിൽ പാക്ക് ഡ്രോണുകൾ; വെടിവെച്ചു വീഴ്‌ത്തിയവയിൽ മയക്കുമരുന്ന്