തിരുവനന്തപുരം: സിപിഐഎം പൊളിറ്റ് ബ്യൂറോ രണ്ടാം ദിവസവും ഡെൽഹിയിൽ തുടരുന്നു. എകെജി ഭവനിൽ നടക്കുന്ന യോഗത്തിൽ 2026 നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ തിരിച്ചടിയെ കുറിച്ചുള്ള വിശദ റിപ്പോർട് സംസ്‌ഥാന സെക്രട്ടറി എംവി. ഗോവിന്ദൻ സമർപ്പിച്ചു.
ഭരണവിരുദ്ധ വികാരം വോട്ടെടുപ്പിനെ സ്വാധീനിച്ചോ എന്ന കാര്യത്തിൽ ഗൗരവമായ പരിശോധനയാണ് റിപ്പോർട്ടിലുള്ളത്. ഇന്നലെ രാത്രി വൈകിയും തുടർന്ന ചർച്ചകളിൽ, പാർട്ടിയുടെ അടിത്തറയിലുണ്ടായ വിള്ളലുകൾ പരിഹരിക്കാൻ അടിയന്തര ഇടപെടലുകൾ വേണമെന്ന് കേന്ദ്ര നേതൃത്വം നിർദ്ദേശിച്ചു.
കേരളത്തിന് പുറമെ നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന മറ്റ് സംസ്‌ഥാനങ്ങളിലെ പ്രകടനവും യോഗം വിലയിരുത്തുന്നുണ്ട്. പശ്‌ചിമ ബംഗാളിലും അസമിലെ പാർട്ടിക്ക് നേരിയ മുന്നേറ്റമുണ്ടാക്കാൻ സാധിച്ചെങ്കിലും കേരളത്തിലെ തിരിച്ചടി ദേശീയ തലത്തിൽ വലിയ ആഗാധമാണ് സൃഷ്‌ടിച്ചിരിക്കുന്നത്. 140 അംഗ നിയമസഭയിൽ കേവലം 35 സീറ്റുകളിലേക്ക് എൽഡിഎഫ് ചുരുങ്ങിയ സാഹചര്യം അതീവ ഗൗരവത്തോടെയാണ് യോഗം കാണുന്നത്.
അതേസമയം, നിയമസഭയിലെ പ്രതിപക്ഷ നേതൃസ്‌ഥാനം സംബന്ധിച്ച കാര്യങ്ങൾ പിബിയിൽ ഇതുവരെ ചർച്ചയായിട്ടില്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി എംഎ. ബേബി മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. പിണറായി വിജയനോ മുൻ ധനകാര്യ മന്ത്രിയായിരുന്ന കെഎൻ. ബാലഗോപാലോ പ്രതിപക്ഷ നേതാവായി വരാനാണ് സാധ്യത.
Most Read| ‘ഒട്ടും സ്വീകാര്യമല്ല’; ഇറാന്റെ സമാധാന നിർദ്ദേശങ്ങൾ പൂർണമായും തള്ളി ട്രംപ്




































