ബെംഗളൂരു: കുന്ദലഹള്ളിയിലെ രാമേശ്വരം കഫേയിൽ നടന്നത് ടൈമർ ഉപയോഗിച്ചുള്ള ബോംബ് സ്‌ഫോടനമെന്ന് സൂചന. ടൈമാറിന്റെ അവശിഷ്‌ടങ്ങൾ സംഭവ സ്‌ഥലത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്. സ്‌ഫോടനം ടൈമർ ഉപയോഗിച്ച് നിയന്ത്രിച്ചെന്നാണ് പോലീസ് നിഗമനം. തീവ്രത കുറഞ്ഞ ഐഇഡിയാണ് ഉപയോഗിച്ചത്. ടിഫിൻ കാരിയറിലാണ് സ്‌ഫോടക വസ്‌തു ഉണ്ടായിരുന്നത്.
അതേസമയം, ഇന്ന് ഉച്ചക്ക് ഒരുമണിക്ക് എൻഐഎയും ഐബിയും പോലീസ് ഉദ്യോഗസ്‌ഥരുമായി ചർച്ച നടത്തും. സ്‌ഫോടക വസ്‌തു ഉണ്ടായിരുന്ന ബാഗിന് സമീപത്തിരുന്ന സ്‌ത്രീക്കാണ് ഏറ്റുമധികം പരിക്കേറ്റത്. 45 ശതമാനം പൊള്ളലേറ്റു. യുവതിയുടെ കർണപുടം തകർന്നു. അപകടനില തരണം ചെയ്‌തെങ്കിലും കേൾവിശക്‌തി നഷ്‌ടമായേക്കും. പരിക്കേറ്റ മറ്റുചിലരുടെ ശരീരത്തിൽ ഗ്ളാസ്, ലോഹ ചീളുകൾ എന്നിവ തുളഞ്ഞു കയറിയിട്ടുണ്ട്.
സംഭവം നടന്ന സമയത്ത് 40ഓളം പേരാണ് കഫേയിൽ ഉണ്ടായിരുന്നത്. സ്‌ഫോടനത്തിന് പിന്നാലെ ഇവർ പുറത്തേക്കോടുകയായിരുന്നു. പത്ത് പേർക്കാണ് പരിക്കേറ്റത്. സ്‌ഫോടനത്തിന്റെ പശ്‌ചാത്തലത്തിൽ ഡെൽഹിയിലും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. വൈറ്റ്‌ഫീൽഡിലെ രാമേശ്വരം കഫേയിലാണ് സ്‌ഫോടനം ഉണ്ടായത്. ഇന്നലെ ഉച്ചക്ക് രണ്ടുമണിയോടെയാണ് സംഭവം. കഫേയിലെ മൂന്ന് ജീവനക്കാരും പരിക്കേറ്റവരിൽ ഉൾപ്പെടും.
അതേസമയം, കസ്‌റ്റഡിയിലുള്ള ആളെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യുകയാണ്. യുഎപിഎ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഹോട്ടലിലെ സിസിടിവി പരിശോധിച്ചപ്പോൾ ഏതാണ്ട് 11.45 ഓടെ ഒരാൾ കഫേയിൽ ഒരു ബാഗ് കൊണ്ടുവന്നു ഉപേക്ഷിച്ചു പോയ ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. ഇതിന് ഏതാണ്ട് ഒരുമണിക്കൂർ കഴിഞ്ഞാണ് സ്‌ഫോടനമാണ് നടന്നത്. അതിനിടെ, തീവ്രവാദ ആക്രമണമാണ് നടന്നതെന്നും കോൺഗ്രസ് സർക്കാർ തീവ്രവാദത്തെ പ്രോൽസാഹിപ്പിക്കുന്നുവെന്നും ബിജെപി സംസ്‌ഥാന അധ്യക്ഷൻ വിജയേന്ദ്ര വിമർശിച്ചു.
എന്നാൽ, സംഭവത്തിൽ രാഷ്‌ട്രീയക്കളിക്ക് ഇല്ലെന്ന് ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ പ്രതികരിച്ചു. കർണാടകയുടെയും ബെംഗളൂരുവിലെയും പ്രതിച്ഛായ സംരക്ഷിക്കാനാണ് ശ്രമം. 2022ലടക്കം മംഗലാപുരത്ത് ഉണ്ടായ കുക്കർ സ്‌ഫോടനം ബിജെപി ഭരണകാലത്തായിരുന്നു. അത്തരം വിലകുറഞ്ഞ രാഷ്‌ട്രീയാരോപണങ്ങൾക്ക് ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
Most Read| അമിതവണ്ണം വില്ലൻ തന്നെ; നാലിരട്ടിയോളം വർധിച്ചതായി പഠന റിപ്പോർട്