കണ്ണൂർ: പാനൂരിലെ ബോംബ് നിർമാണം ലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടായിരുന്നുവെന്ന് പോലീസിന്റെ റിമാൻഡ് റിപ്പോർട്. ബോംബ് നിർമാണത്തെ കുറിച്ച് മുഴുവൻ പ്രതികൾക്കും അറിവുണ്ടായിരുന്നു. ഡിവൈഎഫ്ഐ ഭാരവാഹികൾ ഉൾപ്പടെയുള്ളവർ തെളിവ് നശിപ്പിക്കാൻ ശ്രമിച്ചു. കൂടുതൽ പേർക്ക് കേസിൽ പങ്കുണ്ടെന്ന് സംശയിക്കുന്നതായും പോലീസ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
സംഭവത്തിൽ രാഷ്‌ട്രീയമില്ലെന്നും പ്രാദേശിക കുടിപ്പകയാണെന്നും പറഞ്ഞു വിവാദം ഒതുക്കാനുള്ള സിപിഎം നീക്കം പൊളിക്കുന്നതാണ് കേസിലെ ആറ്, ഏഴ് പ്രതികളുടെ റിമാൻഡ് റിപ്പോർട്. പ്രതികൾ ബോംബ് ഉണ്ടാക്കിയത് രാഷ്‌ട്രീയ എതിരാളികൾക്കെതിരെ പ്രയോഗിക്കാനും ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജനങ്ങളുടെ സ്വൈരജീവിതത്തിന് ഭംഗം വരുത്താനും ഉദ്ദേശിച്ചാണെന്നാണ് ഡിവൈഎഫ്‌ഐയുടെ കടുങ്ങാംപൊയിൽ യൂണിറ്റ് ജോയിന്റ് സെക്രട്ടറി സി സായൂജ്, മീത്തലെ കുന്നോത്തുപറമ്പ് യൂണിറ്റ് സെക്രട്ടറി പിവി അമൽ ബാബു എന്നിവരുടെ റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്.
ഡിവൈഎഫ്ഐ കുന്നോത്തുപറമ്പ് യൂണിറ്റ് സെക്രട്ടറി സിജാൽ, അക്ഷയ് എന്നിവരടക്കം 12 പ്രതികളും സിപിഎം പ്രവർത്തകരാണ്. ഇവരിൽ ഒരാൾ മരിച്ചു. മൂന്നുപേർ ആശുപത്രിയിൽ ചികിൽസയിലാണ്. സംഭവ ദിവസം അമലും സായൂജും സ്‌ഥലത്ത് ഉണ്ടായിരുന്നു. കൂട്ടുപ്രതികൾക്ക് സ്‌ഫോടക വസ്‌തു കൈകാര്യം ചെയ്യുന്നതായി ഇവർക്ക് അറിയാമായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കാനും തെളിവുകൾ നശിപ്പിക്കാനും ഇവർ മുൻകൈയെടുത്തു.
സ്‌ഫോടനം നടന്നയുടൻ അമൽ ബാബു സ്‌ഥലത്തെത്തി മറ്റു ബോംബുകൾ തൊട്ടടുത്ത പറമ്പിൽ ഒളിപ്പിച്ചു. സംഭവ സ്‌ഥലത്ത് മണൽ കൊണ്ടുവന്നിട്ട് തെളിവ് നശിപ്പിക്കാൻ ശ്രമിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു. സംഭവ സ്‌ഥലത്തിനടുത്തു നിന്ന് കണ്ടെടുത്ത ബോംബുകൾ പ്രതികൾ നിർമിച്ചതാണെന്നും റിമാൻഡ് റിപ്പോർട്ടിലുണ്ട്. ബോംബ് സാമഗ്രികൾ എവിടെനിന്ന് ലഭിച്ചെന്ന് കണ്ടത്തേണ്ടതുണ്ട്. കേസിൽ കൂടുതൽ പ്രതികൾ ഉണ്ടോയെന്ന് അന്വേഷിക്കുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു.
Most Read| അരവിന്ദ് കെജ്‌രിവാളിന് തിരിച്ചടി; അറസ്‌റ്റ് നിയമപരമെന്ന് ഹൈക്കോടതി, ഹരജി തള്ളി