ബെംഗളൂരു: കുന്ദലഹള്ളിയിലെ രാമേശ്വരം കഫേയിലുണ്ടായ ബോംബ് സ്‌ഫോടനത്തിന്റെ മുഖ്യ ആസൂത്രകൻ ഉൾപ്പടെ രണ്ടുപേരെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) പിടികൂടി. മുഖ്യ ആസൂത്രകനായ മുസ്സാവിർ ഹുസൈൻ ഷാസിബ്, ഗൂഢാലോചനയിൽ പങ്കുള്ള അബ്‌ദുൽ മാത്തീൻ താഹാ എന്നിവരെയാണ് എൻഐഎ കൊൽക്കത്തയിലെ ഒളിയിടത്തിൽ നിന്ന് പിടികൂടിയത്.
ഷാസിബും താഹയും കർണാടകയിലെ ശിവമൊഗ്ഗ ജില്ലയിലുള്ള തീർഥഹള്ളിയിൽ നിന്നുള്ളവരാണ്. വ്യാജ പേരുകളിലാണ് ഇരുവരും കൊൽക്കത്തയിൽ താമസിച്ചിരുന്നത്. കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികളും ബംഗാൾ, തെലങ്കാന, കേരള പോലീസ് സേനയും അന്വേഷണത്തിൽ സഹായിച്ചുവെന്ന് എൻഐഎ അറിയിച്ചു.
മാർച്ച് ഒന്നിനായിരുന്നു ബെംഗളൂരുവിലെ രാമേശ്വരം കഫേയിൽ ബോംബ് സ്‌ഫോടനം നടന്നത്. സംഭവം നടന്ന സമയത്ത് 40ഓളം പേരാണ് കഫേയിൽ ഉണ്ടായിരുന്നത്. സ്‌ഫോടനത്തിന് പിന്നാലെ പ്രതികൾ പുറത്തേക്കോടുകയായിരുന്നു. പത്ത് പേർക്കാണ് പരിക്കേറ്റത്. കേസിൽ നേരത്തെ ചിക്കമംഗളൂരുവിലെ ഖൽസ സ്വദേശിയായ മുസമ്മിൽ ഷരീഫിനെ എൻഐഎ അറസ്‌റ്റ് ചെയ്‌തിരുന്നു.
ഇവർ മൂവരും ഐഎസ് സംഘടനയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരാണെന്ന് എൻഐഎ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നു. ഇവരെക്കുറിച്ച് വിവരം നൽകുന്നവർക്ക് പത്ത് ലക്ഷം രൂപ നൽകുമെന്ന് എൻഐഎ നേരത്തെ പ്രഖ്യാപിച്ചിരുന്നു. സംഭവത്തിൽ യുഎപിഎ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
Most Read| കേരളത്തിന് ആശ്വാസം; 3000 കോടി കടമെടുപ്പിന് കേന്ദ്രാനുമതി