കണ്ണൂർ: പാനൂർ പുത്തൂർ മുളിയത്തോട്ടിലുണ്ടായ ബോംബ് സ്‌ഫോടന കേസിൽ രണ്ടുപേർ കൂടി അറസ്‌റ്റിൽ. കസ്‌റ്റഡിയിൽ എടുത്ത അമൽ ബാബു, മിഥുൻ എന്നിവരുടെ അറസ്‌റ്റാണ് പോലീസ് രേഖപ്പെടുത്തിയത്. ഇവരെ വിശദമായി ചോദ്യം ചെയ്‌ത ശേഷമാണ് അറസ്‌റ്റ് രേഖപ്പെടുത്തിയത്.
സ്‌ഫോടനം നടക്കുന്ന സമയത്ത് അമൽ സ്‌ഥലത്ത് ഉണ്ടായിരുന്നുവെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. ഡിവൈഎഫ്ഐ മീത്തലെ കുന്നോത്തുപറമ്പ് യൂണിറ്റ് സെക്രട്ടറിയാണ് അമൽ. ഡിവൈഎഫ്ഐ പ്രവർത്തകനായ മിഥുൻ ബോംബ് നിർമിക്കാനുള്ള ഗൂഢാലോചനയിൽ പങ്കെടുത്തയാളാണെന്നും പോലീസ് പറയുന്നു. നേരത്തെ അറസ്‌റ്റിലായ സായൂജ്, മിഥുൻ ലാൽ എന്നിവരെ റിമാൻഡ് ചെയ്‌തു.
സായൂജ് ഉൾപ്പടെ നാലുപേരെ ഇന്നലെയാണ് അറസ്‌റ്റ് ചെയ്‌തത്. സിപിഎം പ്രവർത്തകരായ അതുൽ, അരുൺ, ഷിബിൻ ലാൽ എന്നിവരാണ് അറസ്‌റ്റിലായ മറ്റു മൂന്ന് പേർ. സംസ്‌ഥാനം വിടാനുള്ള ശ്രമത്തിനിടെ പുലർച്ചെ പാലക്കാട് റെയിൽവേ സ്‌റ്റേഷനിൽ നിന്നാണ് സായൂജിനെ പിടികൂടിയത്. പാനൂർ കുന്നോത്ത് പറമ്പിൽ വെള്ളിയാഴ്‌ച പുലർച്ചെയാണ് ബോംബ് നിർമാണത്തിനിടെ പൊട്ടിത്തെറി ഉണ്ടായത്.
സ്‌ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ടിരുന്നു. മൂളിയാത്തോട് ബോംബ് കാട്ടിന്റവിട ഷെറിൻ (31) ആണ് മരിച്ചത്. സ്‌ഫോടനത്തിൽ പരിക്കേറ്റ വിനീഷിന്റെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്.
Most Read| അഭിഭാഷകരും ന്യായാധിപൻമാരും പ്രത്യേക പക്ഷത്തോട് പ്രതിബദ്ധരായിരിക്കരുത്; ചീഫ് ജസ്‌റ്റിസ്