കണ്ണൂർ: പാനൂർ പുത്തൂർ മുളിയത്തോട്ടിലുണ്ടായ ബോംബ് സ്‌ഫോടനത്തിൽ കൊല്ലപ്പെട്ട സിപിഎം പ്രവർത്തകൻ ഷെറിന്റെ സംസ്‌കാര ചടങ്ങിൽ സിപിഎം പ്രാദേശിക നേതാക്കളും കെപി മോഹനൻ എംഎൽഎയും പങ്കെടുത്തതിനെ ന്യായീകരിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ. മനുഷ്യത്വപരമായ സമീപനത്തിന്റെ ഭാഗമായാണ് നേതാക്കൾ സന്ദർശിച്ചതെന്ന് മുഖ്യമന്ത്രി അടൂരിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഇത് സംബന്ധിച്ച മാദ്ധ്യമപ്രവർത്തകന്റെ ചോദ്യത്തോട്, നിങ്ങളുടെ വീട് എവിടെയാ? എന്ന് മറുചോദ്യം ചോദിച്ചാണ് മുഖ്യമന്ത്രി മറുപടി ആരംഭിച്ചത്. ഒരു ഉത്തരം പറയാനാണ്, വേറെ ഒന്നിനുമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
”നിങ്ങളുടെ വീടിന്റെ അടുത്ത് ഒരാൾ മരണപ്പെട്ടുവെന്ന് വിചാരിക്കുക, നിങ്ങളുടെ തൊട്ടടുത്താണ് വീട്. നിങ്ങൾ അവിടെ പോകില്ലേ? സാധാരണ നമ്മുടെ സാമൂഹിക ജീവിതത്തിന്റെ ഭാഗമായിട്ടുള്ള കാര്യങ്ങൾ നാട്ടിൽ നടക്കാറില്ലേ? അതിന്റെ അർഥം കുറ്റത്തോട് മൃദുസമീപനം ഉണ്ടെന്നാണോ? കുറ്റത്തോട് ഒരുതരത്തിലുള്ള മൃദുസമീപനവുമില്ല. മനുഷ്യർ എപ്പോഴും മനുഷ്യത്വം പാലിച്ചു പോകാറുണ്ട്. അതിന്റെ ഭാഗമായിട്ടാണ് ഇത്”- മുഖ്യമന്ത്രി പറഞ്ഞു.
മരണം നടന്ന വീട്ടിൽ പോകുന്നതും അവരുടെ ബന്ധുക്കളെ ആശ്വസിപ്പിക്കുന്നതും ഒരുതരത്തിലും തെറ്റായ കാര്യമല്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. സ്‌ഫോടനത്തിൽ കൊല്ലപ്പെട്ട ഷെറിന്റെ സംസ്‌കാര ചടങ്ങിൽ സിപിഎം പ്രാദേശിക നേതാക്കളും കെപി മോഹനൻ എംഎൽഎയും പങ്കെടുത്തിരുന്നു. സിപിഎം പാനൂർ ഏരിയ കമ്മിറ്റി അംഗങ്ങളായ കെകെ സുധീർ കുമാർ, എൻ അനിൽ കുമാർ, ചെറുവാഞ്ചേരി ലോക്കൽ കമ്മിറ്റി അംഗം എ അശോകൻ എന്നിവരാണ് ഷെറിന്റെ വീട്ടിലെത്തിയത്.
വിഷയത്തിൽ ന്യായീകരണവുമായി സിപിഎം സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദനും രംഗത്തെത്തി. സ്‌ഫോടനം നടന്ന സ്‌ഥലത്ത് ഡിവൈഎഫ്‌ഐ നേതാവ് പോയത് രക്ഷാപ്രവർത്തനത്തിനാണ്. പോലീസ് പിടികൂടിയ ഡിവൈഎഫ്‌ഐ പ്രവർത്തകൻ നിരപരാധിയാണ്- പൊതുപരിപാടിയിൽ എംവി ഗോവിന്ദൻ പറഞ്ഞു. ഷെറിന്റെ വീട്ടിൽ സിപിഎം നേതാക്കൾ സന്ദർശിച്ചത് അറിയില്ലെന്നും ഇതിൽ പാർട്ടിക്ക് ബന്ധമില്ലെന്നുമായിരുന്നു കഴിഞ്ഞ ദിവസം ഗോവിന്ദൻ പറഞ്ഞത്.
Most Read| അഭിഭാഷകരും ന്യായാധിപൻമാരും പ്രത്യേക പക്ഷത്തോട് പ്രതിബദ്ധരായിരിക്കരുത്; ചീഫ് ജസ്‌റ്റിസ്