ബെംഗളൂരു: കുന്ദലഹള്ളിയിലെ രാമേശ്വരം കഫേയിൽ നടന്നത് ബോംബ് സ്‌ഫോടനമാണെന്ന് സ്‌ഥിരീകരിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ. സ്‌ഫോടനത്തിൽ പരിക്കേറ്റ ഒമ്പത് പേർ ചികിൽസയിലാണ്. തീവ്രത കുറഞ്ഞ ഐഇഡി സ്‌ഫോടനമാണ് നടന്നതെന്ന് സംശയിക്കുന്നു. സിസിടിവി ദൃശ്യങ്ങളിൽ ഒരാൾ ബാഗ് കഫേയിൽ വെക്കുന്നത് വ്യക്‌തമാണെന്നും മുഖ്യമന്തി പറഞ്ഞു.
വൈറ്റ്‌ഫീൽഡിലെ രാമേശ്വരം കഫേയിലാണ് സ്‌ഫോടനം ഉണ്ടായത്. എന്താണ് സംഭവിച്ചതെന്ന് വിശദമായി പരിശോധിക്കുകയാണ്. ആഭ്യന്തരമന്ത്രി ജി പരമേശ്വരം സ്‌ഫോടനം നടന്ന സ്‌ഥലത്തേക്ക് തിരിച്ചിട്ടുണ്ടന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ഇന്ന് ഉച്ചക്ക് രണ്ടുമണിയോടെയാണ് കഫേയിൽ സ്‌ഫോടനം നടന്നത്. കഫേയിലെ മൂന്ന് ജീവനക്കാർ ഉൾപ്പടെ ഒമ്പത് പേർക്കാണ് പരിക്കേറ്റത്.
പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായതെന്നാണ് ആദ്യം പുറത്തുവന്ന റിപ്പോർട്ടുകൾ. എന്നാൽ, പിന്നീട് നടത്തിയ പരിശോധനയിൽ അങ്ങനെയല്ലെന്ന് പോലീസ് കണ്ടെത്തുകയായിരുന്നു. നല്ല ആൾത്തിരക്കുള്ള ഇടത്താണ് സ്‌ഫോടനം നടന്നത്. കഫേയിൽ എഫ്എസ്എൽ വിദഗ്‌ധരുടെ പരിശോധന തുടരുകയാണ്.
Most Read| തലച്ചോറിൽ വയർലെസ് ചിപ്പ്; മാറിമറയുമോ മനുഷ്യന്റെ ഭാവി!