കൊച്ചി: സിഎംആർഎൽ-എക്‌സാലോജിക് ഇടപാടുമായി ഉയർന്നുവന്ന എല്ലാ ആരോപണങ്ങളും നിഷേധിച്ച് ടി. വീണ. കരാർ പ്രകാരമുള്ള പണം കൈമാറ്റമാണ് നടന്നത്. എക്‌സാലോജിക് ബിനാമി കമ്പനിയാണെന്നുള്ള വാദം അടിസ്‌ഥാനരഹിതമാണെന്നും വീണ പറഞ്ഞു. ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് വീണ ഇക്കാര്യങ്ങൾ വ്യക്‌തമാക്കിയത്.
മാസപ്പടി കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹരജിയിലാണ് വീണ കോടതിയിൽ മറുപടി സത്യവാങ്മൂലം സമർപ്പിച്ചത്. മുഖ്യമന്ത്രിയുടെ മകളായതിനാൽ തന്നെ മോശക്കാരിയായി ചിത്രീകരിക്കാനാണ് ശ്രമമെന്നും തെറ്റിദ്ധരിക്കപ്പെടുന്നതും വാസ്‌തവവിരുദ്ധമായ കാര്യങ്ങളാണ് ഹരജിയിൽ ഉള്ളതെന്നും വീണ സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടുന്നു.
എക്‌സാലോജിക്കിന്റെ രജിസ്‌ട്രേഡ് ഓഫീസായി സിപിഎം സംസ്‌ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്ററിന്റെ വിലാസം നൽകിയതുമായി ബന്ധപ്പെട്ട് ഹരജിയിലുള്ള ആരോപണങ്ങൾ തെറ്റാണ്. എക്‌സാലോജിക്കുമായി ബന്ധപ്പെട്ട ഏതെങ്കിലും പണമിടപാടിൽ സർക്കാരുമായി ബന്ധപ്പെട്ടവരോ സ്‌ഥാപനമോ ഉണ്ടെന്നതിന് തെളിവ് ഹാജരാക്കാൻ ഹരജിക്കാരന് കഴിഞ്ഞിട്ടില്ലെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
സിഎംആർഎല്ലിന് താനോ പിതാവോ സഹായം ചെയ്‌തതായോ അതിനുള്ള പ്രതിഫലം കൈപ്പറ്റിയതായോ തെളിവില്ല. സിഎംആർഎലും എക്‌സാലോജിക്കും തമ്മിൽ രണ്ട് സ്വകാര്യ കമ്പനികൾ തമ്മിലുള്ള ഇടപാടാണ്. അതിന്റെ പേരിൽ പൊതുതാൽപര്യ ഹരജി നിലനിൽക്കില്ല. താനും എക്‌സാലോജിക്കും സിഎംആർഎലും ഉൾപ്പെട്ട എല്ലാ പണമിടപാടുകളും അക്കൗണ്ട് മുഖേന സുതാര്യമായാണ് നടന്നത്. സിഎംആർഎല്ലിന് ഐടി സേവനം നൽകുക എന്ന കരാറിന്റെ അടിസ്‌ഥാനത്തിലാണ് പ്രതിഫലം ലഭിച്ചത്. ഇക്കാര്യം ആദായനികുതി വകുപ്പ് അധികൃതരെയും അറിയിച്ചിട്ടുണ്ടെന്നും വീണ വ്യക്‌തമാക്കി.
എക്‌സാലോജിക്ക് ബിനാമി കമ്പനിയല്ല. എക്‌സാലോജിക്ക് സ്‌ഥാപിച്ചതും നടത്തിയതും താനാണ്. 2014ലാണ് കമ്പനി തുടങ്ങിയത്. 2016 മേയിലാണ് പിതാവ് മുഖ്യമന്ത്രിയായത്. കേസ് എസ്എസ്എഫ്ഐഒയുടെ പരിഗണനയിലായതിനാൽ സമാന്തരമായി മറ്റൊരു ഏജൻസി കേസ് അന്വേഷിക്കാൻ പാടില്ലെന്നും വീണ മറുപടിയിൽ പറയുന്നു.
മാദ്ധ്യമപ്രവർത്തകനായ എംആർ അജയനാണ് സിഎംആർഎൽ-എക്‌സാലോജിക് ഇടപാടിൽ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. തുടർന്ന് വീണയും മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ള എതിർകക്ഷികൾ മറുപടി സമർപ്പിക്കാൻ കോടതി നിർദ്ദേശിച്ചിരുന്നു. കഴിഞ്ഞ ദിവസം സമർപ്പിച്ച മറുപടി സത്യവാങ്മൂലത്തിൽ പിണറായി വിജയൻ തനിക്കെതിരെ ഉന്നയിച്ചിരുന്ന എല്ലാ ആരോപണങ്ങളും നിഷേധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വീണയും മറുപടി സത്യവാങ്മൂലം സമർപ്പിച്ചത്.
Most Read| ജീവന്റെ സാന്നിധ്യം, ഒരുലക്ഷത്തിലധികം വർഷം പഴക്കം; സമുദ്രത്തിനടിയിൽ നിഗൂഢ നഗരം!