കൽപ്പറ്റ: കർണാടക സർക്കാർ ഏർപ്പെടുത്തിയ ഏഴ് ദിവസത്തെ നിർബന്ധിത ക്വാറന്റെയ്ൻ നടപടിയിൽ ഇടപെടൽ ആവശ്യപ്പെട്ട് എംഎൽഎമാർ മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകി. രണ്ട് ഡോസ് വാക്സിൻ എടുത്തവർക്കും, ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് കൈവശമുള്ളവർക്കും കർണാടകയിലെ കൃഷി ഇടങ്ങളിലേക്ക് ക്വാറന്റെയ്ൻ ഇല്ലാതെ പോയിവരാനുള്ള അവസരം ഒരുക്കണമെന്നാണ് എംഎൽഎമാർ കത്തിലൂടെ ആവശ്യപ്പെട്ടത്.
കൂടാതെ, വിദ്യാർഥികൾക്ക് ഏർപ്പെടുത്തിയ നിർബന്ധിത ക്വാറന്റെയ്ൻ നീക്കുന്നതിനും ഇടപെടൽ വേണമെന്നും കത്തിലുണ്ട്. എംഎൽഎമാരായ അഡ്വ. ടി സിദ്ദിഖ്, ഐസി ബാലകൃഷ്ണൻ എന്നിവരാണ് മുഖ്യമന്ത്രിക്കും, പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസിനും കത്ത് നൽകിയത്. വയനാട്ടിൽ ഉള്ള നിരവധി കർഷകർ കർണാടകയിൽ കൃഷി ചെയ്യുന്നുണ്ട്. ഇവർക്ക് കൃഷിയിടങ്ങളിലേക്ക് പോകാനുള്ള മാർഗമാണ് കർണാടകയുടെ നിർബന്ധിത ക്വാറന്റെയ്ൻ മൂലം ഇല്ലാതായത്.
നിലവിൽ, ജില്ലയിലെ കർഷകർക്ക് ഈ നടപടി ഏറെ മാനസിക പ്രശ്നങ്ങളാണ് ഉണ്ടാക്കുന്നത്. ലക്ഷകണക്കിന് രൂപ മുതൽമുടക്കി ഇറക്കിയ കൃഷിയിടങ്ങളിലേക്ക് പോയി വിളകളെ പരിപാലിക്കാനോ കൃത്യ സമയത്ത് വിളവെടുപ്പ് നടത്താനോ നടപടി മൂലം സാധിക്കാറില്ലെന്നാണ് കർഷകർ പറയുന്നത്. പല കൃഷിയും യഥാസമയം ചെയ്ത് തീർക്കാനാവാത്ത അവസ്ഥയും ഉണ്ട്. വിദ്യാർഥികളും നടപടി മൂലം ഏറെ പ്രയാസം അനുഭവിക്കുന്നുണ്ട്. അതിനാൽ സർക്കാർ അടിയന്തിരമായി വിഷയത്തിൽ ഇടപെടണമെന്നാണ് എംഎൽഎമാർ കത്തിലൂടെ പറഞ്ഞിരിക്കുന്നത്.
Read Also: കേരളസവാരി പദ്ധതിക്ക് നവംബർ ഒന്നിന് തുടക്കം