കാഞ്ഞങ്ങാട്: നാല് മുതിർന്ന കോൺഗ്രസ് നേതാക്കളെ പാർട്ടിയിൽ നിന്ന് പുറത്താക്കി. കെപിസിസി അംഗം ബാലകൃഷ്ണൻ പെരിയ, മുൻ ബ്ളോക്ക് പ്രസിഡണ്ട് രാജൻ പെരിയ, മുൻ മണ്ഡലം പ്രസിഡണ്ടുമാരായ പ്രമോദ് പെരിയ, രാമകൃഷ്ണൻ പെരിയ എന്നിവരെയാണ് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയത്.
പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹ ചടങ്ങിൽ പങ്കെടുത്തതിനാണ് നടപടി. സംഭവത്തിൽ കടുത്ത വിമർശനം ഉയർന്നതിനെ തുടർന്ന് കോൺഗ്രസ് നിയോഗിച്ച രണ്ടംഗ അന്വേഷണ സമിതിയുടെ റിപ്പോർട് പരിഗണിച്ചാണ് നടപടി. രക്തസാക്ഷികളുടെ കുടുംബങ്ങളെ നേതാക്കൾ പരസ്യമായി അപമാനിച്ചുവെന്നാണ് കെപിസിസി നേതൃത്വത്തിന്റെ വിലയിരുത്തൽ.
വിവാഹ ചടങ്ങിൽ നേതാക്കൾ പങ്കെടുത്തത് ഗുരുതര തെറ്റാണെന്നും പ്രവർത്തകരുടെ ആത്മവീര്യം തകർക്കുന്ന നടപടി ആണെന്നുമായിരുന്നു അന്വേഷണ കമ്മീഷന്റെ റിപ്പോർട്. ജില്ലയിലെ രക്തസാക്ഷി കുടുംബങ്ങളെ നേതൃത്വം അവഗണിക്കുന്നതായും കണ്ടെത്തലുണ്ടായിരുന്നു. രക്തസാക്ഷി കുടുംബങ്ങളെ സംരക്ഷിക്കുന്നതിന് കേന്ദ്രീകൃത സംവിധാനം വേണമെന്നും നിർദ്ദേശിച്ചിരുന്നു.
പ്രതിമാസം ജില്ലാ നേതാക്കൾ രക്തസാക്ഷികളുടെ വീട് സന്ദർശിക്കണം. രക്തസാക്ഷി കുടുംബങ്ങളെ സംരക്ഷിക്കാൻ കെപിസിസി നേതൃത്വത്തിൽ കമ്മിറ്റിക്ക് രൂപം നൽകണമെന്നും നിർദ്ദേശമുണ്ട്. പിഎം നിയാസ്, എൻ സുബ്രഹ്മണ്യൻ എന്നിവർക്കായിരുന്നു അന്വേഷണ ചുമതല.
Most Read| പൊതുസ്ഥലത്തെ യുഎസ്ബി ഫോൺ ചാർജിങ് പോർട്ടുകൾ ഉപയോഗിക്കരുത്; മുന്നറിയിപ്പ്