തിരുവനന്തപുരം: മുതിര്‍ന്ന നേതാവ് കെവി തോമസിനെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് നീക്കം. സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസിലെ സെമിനാറില്‍ പങ്കെടുത്തതിന് നടപടി നേരിട്ടതിനെ തുടർന്നാണ് കെവി തോമസ് പാർട്ടിയുമായി ഇടഞ്ഞത്. കെവി തോമസിനെ നേരിട്ട് പോയി കാണുമെന്നും തൃക്കാക്കരയിലെ ഉപതിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ക്ക് ക്ഷണിക്കുമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ വ്യക്‌തമാക്കി.
“അദ്ദേഹം എന്റെ അധ്യാപകനാണ്, ഗുരുനാഥനാണ്, തീര്‍ച്ചയായും അദ്ദേഹത്തെ പോയി കണ്ട് സംസാരിക്കും. അതിലെന്താണ് തെറ്റ്? പ്രചാരണ പരിപാടികള്‍ തുടങ്ങാന്‍ ഇനിയും സമയമുണ്ടല്ലോ. ജീവിതാവസാനം വരെ കോണ്‍ഗ്രസുകാരനായി തുടരുമെന്ന് അദ്ദേഹം തന്നെയാണ് പറഞ്ഞത്. അങ്ങനെ പറഞ്ഞ ഒരാളില്‍ നിന്ന് മറിച്ച് ചിന്തിക്കുന്നതാണ് നിര്‍ണായകമായ ഈ തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് തെറ്റ്. ഞാന്‍ തന്നെ അദ്ദേഹത്തെ പോയി കാണും. അതിലൊരു സംശയവുമില്ല”- വിഡി സതീശൻ പറഞ്ഞു.
അതേസമയം ഉമാ തോമസിനോടും പിടി തോമസിനോടും അടുത്ത ബന്ധവും സൗഹൃദവുമാണുള്ളത് എന്നും പക്ഷേ തിരഞ്ഞെടുപ്പില്‍ വ്യക്തിബന്ധങ്ങള്‍ക്കല്ല, വികസനത്തിനാണ് പ്രധാന്യമെന്നും കെവി തോമസ് പറഞ്ഞു. വികസനത്തിനൊപ്പമാണ് താന്‍ നിലകൊള്ളുകയെന്നും കെവി തോമസ് കൂട്ടിച്ചേർത്തു.
Read also: മീഡിയ വൺ സംപ്രേഷണ വിലക്ക്; ഹരജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും