അഹമ്മദാബാദ്: ഗുജറാത്തിൽ കോൺഗ്രസ് അധികാരത്തിൽ എത്തുമെന്ന് കോൺഗ്രസ് സ്ഥാനാർഥി ജിഗ്നേഷ് മേവാനി. ഗുജറാത്തിൽ ഭരണവിരുദ്ധ വികാരം ശക്തമാണ്. 120 സീറ്റ് നേടി കോൺഗ്രസ് വിജയിക്കും. പ്രചാരണത്തിൽ ഒട്ടും പുറകിൽ അല്ലെന്നും ജിഗ്നേഷ് മേവാനി പറഞ്ഞു. രാഹുൽഗാന്ധി ഇനിയും ഗുജറാത്തിൽ എത്തും. ഇത് പ്രചാരണത്തിന് കൂടുതൽ ശക്തിയേകുമെന്നും അദ്ദേഹം പറഞ്ഞു.
മോർബിയിലെ തൂക്കുപാലം തകർന്ന് നിരവധി പേരുടെ ജീവൻ പൊലിഞ്ഞത് പ്രചാരണത്തിന്റെ മുഖ്യ വിഷയം ആക്കാനാണ് കോൺഗ്രസിന്റെ തീരുമാനം. ആംആദ്മി പാർട്ടിക്ക് ഒരു സീറ്റും കിട്ടില്ല. സാമൂഹിക മാദ്ധ്യമങ്ങളിലെ കോലാഹലങ്ങൾ വോട്ടാകില്ല. ആംആദ്മി കോൺഗ്രസിന്റെ വോട്ട് വിഭജിച്ചേക്കാം. വോട്ട് വിഭജിച്ചാൽ അവർ ബിജെപിയെ സഹായിക്കുന്നവരാണെന്ന് ഒരിക്കൽ കൂടി വ്യക്തമാകുമെന്നും ജിഗ്നേഷ് മേവാനി കൂട്ടിച്ചേർത്തു.
അതേസമയം, ഗുജറാത്തിൽ ഇത്തവണ ബിജെപി റെക്കോർഡ് സീറ്റ് നേടുമെന്നാണ് ഹാർദ്ദിക് പട്ടേൽ പറയുന്നത്. 150 ലേറെ സീറ്റുകൾ നേടുമെന്നാണ് ഹാർദ്ദിക്കിന്റെ ആത്മവിശ്വാസം. കോൺഗ്രസ് വിട്ട് താൻ ബിജെപിയിലേക്ക് വന്നത് ജനങ്ങൾക്ക് വേണ്ടിയാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിലെ സാഹചര്യങ്ങൾ ഇപ്പോൾ ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗുജറാത്തിൽ 52 ശതമാനമായിരുന്നു ആദ്യഘട്ട വോട്ടെടുപ്പ് അവസാനിപ്പിക്കുമ്പോൾ ഉണ്ടായിരുന്ന പോളിംഗ്. നാടിളക്കി നടത്തിയ പ്രചാരണ പരിപാടികൾക്കൊടുവിൽ നടന്ന വോട്ടെടുപ്പിന് പ്രതീക്ഷിച്ച പ്രതികരണം ഉണ്ടായില്ല. കനത്ത പോരാട്ടമാണ് നടക്കുന്നതെങ്കിലും സൗരാഷ്ട്ര കച്ച് മേഖലയിലും തെക്കൻ ഗുജറാത്തിലും മന്ദഗതിയിൽ ആയിരുന്നു തുടക്കം മുതൽ പോളിംഗ്.
Most Read: കോതി മാലിന്യ പ്ളാന്റ് നിർമാണം; ഇന്ന് കോർപറേഷൻ വളഞ്ഞു പ്രതിഷേധം








































