ന്യൂഡെല്‍ഹി: രാജ്യത്ത് കോവിഡ് വാക്‌സിന്‍ സൗജന്യമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍. വാക്‌സിന്‍ ട്രയലില്‍ സുരക്ഷക്കും കാര്യക്ഷമതക്കുമാണ് മുന്‍ഗണന നല്‍കുന്നതെന്നും ഒരു തരത്തിലുള്ള വിട്ടുവീഴ്‌ചയും ഉണ്ടാകില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രി ഉറപ്പു നല്‍കി.
കോവിഡ് വാക്‌സിനുമായി ബന്ധപ്പെട്ട മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി. വാക്‌സിനുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന കിംവദന്തികളില്‍ വിശ്വസിക്കരുതെന്നും എല്ലാ വശങ്ങളും പരിശോധിച്ചാണ് വാക്‌സിനേഷന്‍ ആരംഭിക്കുന്നതെന്നും മന്ത്രി വ്യക്‌തമാക്കി.
ഡെല്‍ഹിയില്‍ ഡ്രൈ വാക്‌സിനേഷന്‍ റണ്‍ വിലയിരുത്താന്‍ എത്തിയതായിരുന്നു മന്ത്രി. ഇന്ത്യയില്‍ രണ്ടാം തവണയാണ് ഡ്രൈ റണ്‍ നടക്കുന്നത്. അസം, ആന്ധ്രാപ്രദേശ്, പഞ്ചാബ്, ഗുജറാത്ത് സംസ്‌ഥാനങ്ങളിലെ തിരഞ്ഞെടുത്ത ജില്ലകളിലായിരുന്നു ആദ്യഘട്ടത്തില്‍ ഡ്രൈ റണ്‍ നടന്നത്.
രാജ്യത്ത് മുന്‍ഗണനാ പട്ടികയിലുള്ളവര്‍ക്ക് മാത്രമായിരിക്കും സൗജന്യ വാക്‌സിനേഷനെന്ന് നേരത്തേ കോവിഡ് ടാസ്‌ക് ഫോഴ്‌സ് തലവന്‍ പറഞ്ഞിരുന്നത്. മുപ്പത് കോടി പേരുടെ വാക്‌സിനേഷനുള്ള ചെലവാണ് സര്‍ക്കാര്‍ വഹിക്കുന്നതെന്നാണ് നീതി ആയോഗ് അംഗവും കോവിഡ് ടാസ്‌ക്‌ഫോഴ്‌സ് തലവനുമായ ഡോ. വിനോദ് പോള്‍ പറഞ്ഞിരുന്നത്.
Read Also: കോവിഡ് വാക്‌സിൻ നശിപ്പിക്കാൻ ശ്രമം; യുഎസ് ഫാർമസിസ്‌റ്റ് അറസ്‌റ്റിൽ








































