ചെന്നൈ: സഹപ്രവർത്തകയെ ബലാൽസംഗം ചെയ്‌ത കേസിൽ വ്യോമസേനാ ഫ്ളൈറ്റ് ലെഫ്റ്റനന്റ് അമിതേഷ് ഹർമുഖിനെ കോർട്ട് മാർഷൽ നടപടിക്ക് വിധേയനാക്കും. തമിഴ്‌നാട് പോലീസും വ്യോമസേനയും തമ്മിലുള്ള തർക്കത്തിനൊടുവിൽ കോയമ്പത്തൂർ കോടതിയാണ് കേസിൽ കോർട്ട് മാർഷൽ നടപടിക്ക് അനുമതി നൽകിയത്. കേസിൽ വ്യോമസേനയുടെ അന്വേഷണത്തിൽ തൃപ്‌തിയില്ലെന്ന് ചൂണ്ടിക്കാട്ടി പരാതിക്കാരി പോലീസിനെ സമീപിച്ചതാണ് തർക്കത്തിനിടയാക്കിയത്.
പ്രതി സേനാംഗമായതിനാൽ കോർട്ട് മാർഷലിന് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് വ്യോമസേന കോടതിയെ സമീപിച്ചു. പ്രതിയെ ജയിലിലടക്കാൻ തമിഴ്‌നാട് പോലീസിന് അനുമതിയില്ലെന്നും വ്യോമസേന കോടതിയിൽ വാദിച്ചു. ഛത്തീസ്‌ഗഢ് സ്വദേശിയായ പ്രതി കോയമ്പത്തൂരിൽ വെച്ചാണ് പിടിയിലായത്. കോയമ്പത്തൂരിലെ റെഡ്‌ഫീൽഡിലെ വ്യോമസേന അഡ്‌മിനിസ്ട്രേറ്റീവ് കോളേജിലെ തന്റെ മുറിയിൽ വെച്ചാണ് ആക്രമണം ഉണ്ടായതെന്ന് പരാതിക്കാരി പറയുന്നു.
പരിശീലനത്തിനായാണ് ഇവർ കോയമ്പത്തൂർ എയർഫോഴ്‌സ് കോളേജിലെത്തിയത്. വ്യോമസേനയിലെ ചില മുതിർന്ന ഉദ്യോഗസ്‌ഥർ പരാതി പിൻവലിക്കാൻ നിർബന്ധിച്ചെന്നും പരാതിക്കാരി ആരോപിച്ചിരുന്നു. പരാതി നൽകാൻ ശ്രമിച്ചപ്പോൾ വ്യോമസേനയുടെ ഭാഗത്തു നിന്ന് തന്നെ അപമാനിക്കുന്ന തരത്തിലുള്ള സമീപനമാണ് ഉണ്ടായതെന്നും, വ്യോമസേനയുടെ അന്വേഷണം തൃപ്‌തികരമല്ലാത്ത സാഹചര്യത്തിലാണ് പോലീസിനെ സമീപിച്ചതെന്നും അവർ പറഞ്ഞിരുന്നു.
Read Also: ‘വ്യാജ പുരാവസ്‌തുക്കൾ ഖത്തറിലും വിൽപ്പന നടത്തി’; മോൻസന്റെ മൊഴി








































